ന്യൂഡെൽഹി: ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹരജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സ്വവർഗ വിവാഹത്തിന് അനുമതി തേടിയുള്ള ഡെൽഹി, കേരള ഹൈക്കോടതികളിലെ കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഹരജികളും ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് വാദം കേൾക്കുക.
2018ലെ വിധി അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും സ്വവർഗ വിവാഹത്തിനുള്ള നിയമപരമായ പിന്തുണ തങ്ങൾക്ക് ഇപ്പോഴും നഷ്‌ടപ്പെട്ടിരിക്കുക ആണെന്നും ഹരജിക്കാർ വാദിക്കുന്നു. വിവാഹിതരായതിന് നിയമപരമായ അംഗീകാരമില്ലാതെ, മെഡിക്കൽ സമ്മതം, പെൻഷനുകൾ, ദത്ത് എടുക്കൽ പോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്ക പെടുന്നുവെന്ന് ഹരജിക്കാർ പറയുന്നു.
സ്വവർഗ വിവാഹങ്ങൾ അനുവദിക്കുന്ന തരത്തിൽ നിയമങ്ങൾ പരിഷ്‌കരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യണമെന്നാണ് നാല് സ്വവർഗ പങ്കാളികളും ഹരജിയിൽ ആവശ്യപ്പെടുന്നത്. നേരത്തെ, 2018ലെ ചരിത്രപരമായ ഒരു വിധിയിൽ, കൊളോണിയൽ കാലഘട്ടത്തിലെ സ്വവർഗാനുരാഗ നിരോധനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതോടെ, ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതായി.
2018ൽ സ്വവർഗരതി നിയമവിധേയമായിട്ടും, ഇന്ത്യയിലെ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിലെ അംഗങ്ങൾ ഇന്ത്യൻ സമൂഹത്തിൽ നേരിടുന്ന വിവേചനവും ആണ് ഹരജിയിലെ ഉള്ളടക്കം.
Most Read: രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറന്നു കൊടുക്കും; നിർമാണം വൈകിപ്പിച്ചത് കോൺഗ്രസ്- അമിത്ഷാ