ന്യൂയോർക്ക്: ട്വിറ്റർ സ്‌ഥാനം രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ‘ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്‌ഥാനം രാജിവെക്കും. അതിനുശേഷം ഞാൻ സോഫ്റ്റ്‌വെയർ, സെർവറുകളുടെ മാത്രം ചുമതല ഏറ്റെടുക്കുമെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ന് പുലർച്ചയെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്‌തമാക്കിയത്.
കഴിഞ്ഞ ദിവസം മേധാവിയായി തുടരണോ വേണ്ടയോ എന്ന് അദ്ദേഹം ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും അദ്ദേഹം ട്വിറ്റർ മേധാവി സ്‌ഥാനത്ത് നിന്ന് പടിയിറങ്ങണമെന്നാണ് ആവശ്യപ്പെട്ടത്. 42.5 ശതമാനം പേർ സ്‌ഥാനം ഒഴിയരുതെന്നും അഭിപ്രായപ്പെട്ടു. 17,502,391 പേരാണ് പോളിൽ പങ്കെടുത്തത്. തുടർന്നാണ് പകരക്കാരനെ കണ്ടെത്തിയാൽ സിഇഒ സ്‌ഥാനം രാജിവെക്കാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തത്.
വോട്ടെടുപ്പ് ആരംഭിച്ചു 20 മിനിറ്റ് ആയപ്പോൾ തന്നെ ഫലം എതിരായിരിക്കുമെന്ന് മസ്‌കിന് ഏകദേശ ധാരണ ഉണ്ടായിരുന്നു. തുടർന്ന് ‘ഒരു സിഇഒയെ കണ്ടെത്തലല്ല, ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ഒരു സിഇഒയെ കണ്ടെത്തുക എന്നതാണ് ആവശ്യമെന്നും വ്യക്‌തമാക്കി അദ്ദേഹം രംഗത്തെത്തി. യഥാർഥത്തിൽ ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ജോലി ആരും ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് പിൻഗാമി ഉണ്ടാകില്ലെന്നും’- അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ അഭ്യൂഹങ്ങൾക്കും ട്വിസ്‌റ്റുകൾക്കും ഒടുവിലാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. സ്‌ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററിൽ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. പല ജീവനക്കാരും രാജിവെച്ചൊഴിയുന്ന സ്‌ഥിതികൾ വരെ ഉണ്ടായതിന് പിന്നാലെയാണ് മസ്‌ക് ഇത്തരമൊരു പോൾ ഉണ്ടാക്കിയത്.
Most Read: കോവിഡ് വ്യാപനം; ഇന്ത്യയും ജാഗ്രതയിൽ- ആരോഗ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്