തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ, ഭക്ഷ്യസുരക്ഷാ പരിശോധനക്കായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ് കമ്മീഷണർ, 2 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ളർക്ക് എന്നിവരാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൽ ഉള്ളതെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ തുടർനടപടികൾ എടുക്കുന്നതിനും, കമ്മീഷണർക്ക് റിപ്പോർട് ചെയ്യുന്നതിനുമാണ് ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചത്. ഭക്ഷ്യവസ്‌തുക്കളിലെ മായം ചേർക്കൽ, അവയുടെ ഉൽപ്പാദന കേന്ദ്രങ്ങൾ, വിപണന മാർഗങ്ങൾ എന്നിവ സംബന്ധിച്ച് പഠിച്ചു അവ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയും റിപ്പോർട് സമർപ്പിക്കുകയും ചെയ്യേണ്ടതും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ്.
ഭക്ഷ്യവിഷബാധ ഉണ്ടായാൽ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ട് ചെയ്യൽ, പ്രവർത്തനം ഏകോപിപ്പിക്കൽ എന്നിവയും ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലകളിൽ പെട്ടതാണ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾ കണ്ടെത്തുക, നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്, എന്നിവ ഉൽപ്പാദിപ്പിക്കുന്ന സ്‌ഥാപനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുക, അന്വേഷണം നടത്തി റിപ്പോർട് കമ്മീഷണർക്ക് സമർപ്പിക്കുക തുടങ്ങിയവയെല്ലാം ടാസ്‌ക് ഫോസ്‌സിന്റെ പ്രവർത്തന മേഖലയിൽ പെടുന്നവയാണ്.
അതിനിടെ, നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥരുടെ പരിശോധനക്ക് തടസം നിൽക്കുന്നവർക്ക് എതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്‌ഥർക്ക് ഭയരഹിതമായി പരിശോധനകൾ നടത്താൻ കഴിയണം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയ തൃശൂർ ബുഹാരീസ് ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവം റിപ്പോർട് ചെയ്‌ത ഉടൻ തന്നെ ഇതുസംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. കൃത്യനിർവഹണത്തിന് തടസം നിന്നവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ ശക്‌തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഭാരത് ജോഡോ യാത്രക്ക് കശ്‌മീരിൽ ഗംഭീര വരവേൽപ്പ്; 30ന് ശ്രീനഗറിൽ സമാപനം