ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കശ്‌മീരിൽ ആവേശകരമായ വരവേൽപ്പ്. ജമ്മുകശ്‌മീരിലെ കഠ്‌വ ജില്ലയിലെ ലഖൻപൂരിയിലാണ് യാത്രയുടെ ആദ്യദിനം. ഇനിയുള്ള ഒമ്പത് ദിവസം ജമ്മുവിലും ജമ്മുകശ്‌മീലും യാത്ര തുടരും. ജനുവരി 30ന് ശ്രീനഗറിലാണ് സമാപനം. കേന്ദ്രസുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പുകൾക്കിടെയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിൽ ആരംഭിച്ചത്.
ഹാറ്റ്ലിമോറിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് ചഡ്‌വാളിയിൽ അവസാനിക്കും. റിപ്പബ്ളിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. ജമ്മു കശ്‌മീരിലെ ചില ഭാഗങ്ങളിൽ കാൽനട യാത്ര നടത്തരുതെന്നും കാറിൽ സഞ്ചരിക്കണം എന്നുമായിരുന്നു കേന്ദ്രസുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. എന്നാൽ, യാത്ര കാൽനടയായി തന്നെ തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു.
30ന് ശ്രീനഗർ ഷേർ ഇ കശ്‌മീർ സ്‌റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യനിരയുടെ ശക്‌തിപ്രകടനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. സിപിഐയെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
ഈ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന വേദനയും കഷ്‌ടപ്പാടുകളും തനിക്ക് മനസ്സിലാവുമെന്ന് യാത്ര ജമ്മുവിലേക്ക് കടന്നതിന് ശേഷം രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ”നിങ്ങളുടെ മുന്നിൽ ഞാൻ തല കുനിക്കുകയാണ്. നിങ്ങളുടെ മതം ഏതായാലും, നിങ്ങൾ സമ്പന്നരോ ദരിദ്രരോ ആണെങ്കിലും നിങ്ങളെല്ലാം ഈ രാജ്യത്തിന്റെ അവകാശികളാണ്”- രാഹുൽ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്‌ദുല്ല, പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി എന്നിവർ ചേർന്ന് യാത്രയെ കശ്‌മീരിലേക്ക് വരവേറ്റു. പിസിസി അധ്യക്ഷൻ വികാർ റസൂൽ പഞ്ചാബ് പിസിസി അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്ങിൽ നിന്ന് പതാക ഏറ്റുവാങ്ങി.
Most Read: പോപുലര്‍ ഫ്രണ്ട് ഹർത്താൽ; നാളെ 5 മണിക്കുള്ളിൽ ജപ്‌തി- സ്വത്തുവകകൾ കണ്ടുകെ