കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവിറക്കി. ലാൻഡ് റവന്യൂ കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പിൽ നിന്ന് പേരുവിവരങ്ങൾ ലഭിച്ചാലുടൻ ജപ്‌തി നടത്തുമെന്നാണ് ഉത്തരവിൽ പറയുന്നത്.
നാളെ വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ജപ്‌തി നടപടികൾ പൂർത്തീകരിച്ചു റിപ്പോർട് സമർപ്പിക്കാൻ ജില്ലാ കളക്‌ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ജപ്‌തിയിലൂടെ പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യും. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്‌ഡ് നടത്തി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന്, 2022 സെപ്റ്റംബർ 23 വെള്ളിയാഴ്‌ച നടത്തിയ മിന്നൽ ഹർത്താലിന്റെ മറവിൽ സംസ്‌ഥാന വ്യാപകമായി വലിയ സംഘർഷമാണ് അഴിച്ചുവിട്ടത്.
ഹർത്താലിൽ സംസ്‌ഥാനത്ത് കെഎസ്‌ആർടിസിക്ക് ഉൾപ്പടെ ഏകദേശം 8 കോടിയോളം രൂപയുടെ നഷ്‍ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അതിനിടെ, ജപ്‌തി നടപടികൾ പൂർത്തീകരിക്കുന്നതിലെ സമയക്രമം പാലിക്കുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് പുറത്തിറക്കിയത്.
റവന്യൂ റിക്കവറിക്ക് മുമ്പായി നൽകേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തിൽ നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്‌തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നാണ് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. നടപടികൾ ഉടൻ പൂർത്തിയാക്കി ജില്ലാ അടിസ്‌ഥാനത്തിലുള്ള റിപ്പോർട് ഈ മാസം 23നകം നൽകണമെന്നാണ് കോടതിയുടെ അന്ത്യശാസനം.
Most Read: ഐഎസ്ആർഒ ചാരാക്കേസ്; പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്