ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കേയാണ് മോദിക്കെതിരായ ഡോക്യുമെന്ററി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താൻ അന്താരാഷ്‌ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ജയശങ്കർ പറഞ്ഞു.
ഡോക്യുമെന്ററി പ്രേക്ഷേപണം ചെയ്‌ത സമയം യാദൃശ്‌ചികമല്ലെന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു. രാഷ്‌ട്രീയ രംഗത്തേക്ക് നേരിട്ട് കടന്നുവരാൻ ധൈര്യം ഇല്ലാത്തവർ മാദ്ധ്യമങ്ങളുടെ മറവിൽ കളിച്ച മറ്റൊരു തരത്തിലുള്ള രാഷ്‌ട്രീയമാണിതെന്ന് വിമർശിച്ച ജയശങ്കർ, ഇതിന് പിന്നിൽ ഉള്ളവർ മറനീക്കി രാഷ്‌ട്രീയ രംഗത്തേക്ക് വരണമെന്ന് വെല്ലുവിളിക്കുകയും ചെയ്‌തു.
ചില സമയങ്ങളിൽ ഇന്ത്യയിലെ രാഷ്‌ട്രീയം രാജ്യത്തിനകത്തു നിന്നല്ല പുറത്തുനിന്നാണ് ആവിർഭവിക്കുന്നതെന്നും ഇന്ത്യാവിരുദ്ധ അജണ്ടകളുടെ ഭാഗമാണിതെന്നും ജയശങ്കർ ആരോപിച്ചു. രാഷ്‌ട്രീയ നേട്ടത്തിനായി ഇന്ത്യക്കെതിരെ വിദേശ മാദ്ധ്യമങ്ങൾ കെട്ടിച്ചമയ്‌ക്കുന്ന അജണ്ടകൾ ഇന്ത്യയിലെ രാഷ്‌ട്രീയ പാർട്ടികൾ ഏറ്റെടുക്കുന്നുവെന്ന് കോൺഗ്രസിന്റെ പേരെടുത്ത് പറയാതെ ജയശങ്കർ വിമർശിച്ചു.
അതേസമയം, ചൈനക്കെതിരെ സർക്കാർ അനങ്ങുന്നില്ലെന്ന കോൺഗ്രസ് വിമർശനത്തിന് രാഹുൽ ഗാന്ധിയാണോ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചതെന്നും വിദേശകാര്യ മന്ത്രി ചോദിച്ചു. കോവിഡ് കാലം മുതൽ തുടങ്ങിയതാണ് രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം. മറ്റ് രാജ്യങ്ങളിൽ ആളുകൾ കൂട്ടത്തോടെ മരിച്ചു. ഇന്ത്യയിലെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടത് പോലെ മറ്റ് ഏതെങ്കിലും രാജ്യത്തെ ചിത്രങ്ങൾ പുറത്ത് വന്നോയെന്നും അദ്ദേഹം ചോദിച്ചു.
Most Read: പോലീസിന്റെ ഗുണ്ടാ-ലഹരി ബന്ധം; മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ഡിജിപി