ന്യൂഡെൽഹി: ബിബിസി പഞ്ചാബി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. നിലവിൽ, ഇന്ത്യയിലുള്ള ഉപയോക്താക്കൾക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല. വിഘടനവാദി അമൃത്പാൽ സിംഗിന്റെയും, സിഖ് പ്രതിഷേധ വാർത്തകളുടെയും പശ്ചാത്തലത്തിലാണ് നടപടി എന്നാണ് സൂചന. കൂടാതെ, പഞ്ചാബിൽ നിന്നുള്ള മറ്റുചില മാദ്ധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾക്കും വിലക്കുണ്ട്.
അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ഇന്റർനെറ്റ്, എസ്എംഎസ് ഉൾപ്പടെയുള്ള സേവനങ്ങൾക്കും പഞ്ചാബ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത സഹായിയായ ലവ്പ്രീത് തൂഫാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ അമൃത്പാൽ സിങ്ങും അനുയായികളും അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
തോക്കുകളും വാളുകളുമായി സ്റ്റേഷനിലേക്ക് ഇരച്ചു കയറിയ സംഘം അക്രമാസക്തർ ആവുകയായിരുന്നു. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക്, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി വരുമെന്നും അമൃത്പാൽ സിങ് അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് അമൃത്പാലിനെ പിടികൂടാൻ പഞ്ചാബ് പോലീസ് നടത്തുന്ന വൻ തിരച്ചിൽ ഇന്നേക്ക് 11ആം ദിവസത്തിലേക്ക് കടന്നു. മാർച്ച് 18 മുതൽ അമൃത്പാൽ ഒളിവിലാണ്. നിലവിൽ ഇയാൾ നേപ്പാളിലേക്ക് കടന്നതായാണ് സൂചന.
Most Read: വസതി മാറൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും