ന്യൂഡെൽഹി: മൂന്ന് ദിവസം നീണ്ടുനിന്ന പരിശോധനക്ക് പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർക്കും പോലീസിനും എതിരെ ആരോപണവുമായി ബിബിസി. പരിശോധനക്ക് എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ മാദ്ധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ബിബിസിയുടെ ആരോപണം. ബിബിസി ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു വിമർശനം.
പരിശോധന മൂലം മണിക്കൂറുകളോളം മാദ്ധ്യമ പ്രവർത്തകരുടെ ജോലി തടസപ്പെട്ടു. ചില മാദ്ധ്യമ പ്രവർത്തകരോട് ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും മോശമായി പെരുമാറിയെന്നും ബിബിസി ആരോപിച്ചു. മാദ്ധ്യമ പ്രവർത്തകരുടെ കംപ്യൂട്ടറുകൾ പരിശോധനക്ക് വിധേയമാക്കുകയും അവരുടെ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്‌തു. മാദ്ധ്യമ പ്രവർത്തകരുടെ പ്രവർത്തന രീതിയെ കുറിച്ച് ചോദിച്ചറിഞ്ഞതായും ലേഖനത്തിൽ പറയുന്നു.
ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ നിരന്തരമായി അഭ്യർഥിച്ചതിന്റെ ഫലമായി ചിലരെ ജോലി ചെയ്യാൻ അനുവദിച്ചെങ്കിലും, ഹിന്ദി, ഇംഗ്ളീഷ് വിഭാഗത്തിലുള്ള മാദ്ധ്യമ പ്രവർത്തകരെ വിലക്കി. പ്രക്ഷേപണ സമയം അവസാനിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഷകളിൽ ഉള്ളവരെ ജോലി ചെയ്യാൻ അനുവദിച്ചത്. ഡെൽഹി ഓഫിസിലെ ജീവനക്കാർക്ക് പരിശോധനാ നടപടികളെ കുറിച്ച് എഴുതുന്നതിൽ വിലക്ക് ഉണ്ടായിരുന്നുവെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ, ബിബിസി ജീവനക്കാരുടെ ജോലി തടസപ്പെടുത്താതെയാണ് സർവേ നടത്തിയതെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. മൂന്ന് ദിവസമായി 60 മണിക്കൂറിലധികം നീണ്ട പരിശോധനയാണ് ബിബിസിയിൽ നടന്നത്. പ്രവർത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളിൽ കാണിച്ചിരിക്കുന്നതെന്നാണ് പരിശോധനക്ക് ശേഷം ആദായനികുതി വകുപ്പ് വ്യക്‌തമാക്കിയത്.
നികുതി കൃത്യമായി അടച്ചിട്ടില്ല. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ കണ്ടെത്തി. ജീവനക്കാരുടെ മൊഴികളിൽ നിന്നും രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വകുപ്പ് വ്യക്‌തമാക്കിയിരുന്നു.
ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ കാലതാമസം വരുത്തി. പരിശോധന നീളാൻ ഇത് കാരണമായെങ്കിലും സ്‌ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും ആദായനികുതി വകുപ്പ് പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി.
Most Read: ഗതാഗത മന്ത്രിയുടെ നിലപാട് സർക്കാർ നയത്തിന് വിരുദ്ധമെന്ന് എകെ ബാലൻ