തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിവാദത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു വൈസ് പ്രസിഡണ്ട് എകെ ബാലൻ. ഗതാഗത മന്ത്രിയുടെ നിലപാട് എൽഡിഎഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നാണ് എകെ ബാലന്റെ വിമർശനം. കെഎസ്ആർടിസി ജീവനക്കാരെ മൊത്തമായി ബാധിക്കുന്ന പ്രശ്‌നത്തിൽ തീരുമാനം എടുത്തത് ഏകപക്ഷീയമാണെന്നും എകെ ബാലൻ കുറ്റപ്പെടുത്തി.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണ്. തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. വകുപ്പ് മന്ത്രിക്ക് ഇത് തിരിച്ചറിയാൻ സാധിക്കണമെന്നും എകെ ബാലൻ പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്‌മെന്റിന് മറ്റെന്തോ അജണ്ടയുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്‌ഥർ മന്ത്രിമാരെ സോപ്പിട്ടു കാര്യം കാണുന്നു. ഇത്തരം ഉദ്യോഗസ്‌ഥരെ നിലയ്‌ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും എകെ ബാലൻ തുറന്നടിച്ചു.
അതേസമയം, കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനം മാനേജ്‌മെന്റിന്റേത് ആണെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. വിഷയത്തിൽ വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ടതില്ല. ആവശ്യപ്പെട്ടാൽ യൂണിയനുകളുമായി ചർച്ച നടത്താൻ തയ്യാറാണ്. ടാർഗറ്റും പുതിയ ഉത്തരവും തമ്മിൽ ബന്ധമില്ല. പുതിയ ശമ്പള ഉത്തരവിൽ അപാകതയില്ലെന്നും മന്ത്രി വിശദീകരിച്ചു.
Most Read: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ