കോഴിക്കോട്: കോഴിക്കോട് രണ്ടു കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരെന്ന പേരിലാണ് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് സൂരജ്, എലത്തൂർ ബ്ളോക്ക് പ്രസിഡണ്ട് രാഗിൻ എന്നിവരെ കസ്‌റ്റഡിയിൽ എടുത്തത്. വെസ്‌റ്റ്‌ഹിൽ ചുങ്കത്ത് നിന്നാണ് ഇരുവരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കണ്ണൂരിലും പാലക്കാടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂർ, സേവാദൾ പ്രവർത്തകനായ സുരേഷ് കുമാർ എന്നിവരെയാണ് മട്ടന്നൂർ പോലീസ് കരുതൽ തടങ്കലിലാക്കിയത്. പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് കരുതൽ തടങ്കലിലാക്കിയത്. ഇന്നലെ രാവിലെ ആറ് മണിക്ക് ചാലിശ്ശേരി പോലീസ് വീട്ടിലെത്തിയാണ് ഷാനിബിനെ കൂട്ടിക്കൊണ്ടു പോയത്.
അതിനിടെ, കോഴിക്കോട് മീഞ്ചന്ത ആർട്‌സ് കോളേജിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്‌ത്രം ഒഴിവാക്കാൻ കോളേജ് അധികൃതർ നിർദ്ദേശം നൽകിയതായി റിപ്പോർട്. കറുത്ത വസ്‌ത്രവും മാസ്‌കും ധരിച്ചുകൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിൻസിപ്പൽ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയത്.
കോളേജ് പ്രിൻസിപ്പൽ തന്നെയാണ് വാക്കാൽ നിർദ്ദേശം നൽകിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ പരിപാടിയിൽ പങ്കെടുക്കാനായി കോളേജിനുള്ളിലേക്ക് കടത്തിവിടുന്നുള്ളൂ. എന്നാൽ, കറുത്ത വസ്‌ത്രവുമായി ബന്ധപ്പെട്ട് പോലീസ് ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ പ്രതികരിക്കുന്നത്.
Most Read: ജെസ്‌ന തിരോധാനം; നിർണായക വെളിപ്പെടുത്തലുമായി പോക്‌സോ തടവുകാരൻ