തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് നിർണായക വഴിത്തിരിവിലേക്ക്. അന്വേഷണത്തിൽ പുരോഗതി ഉണ്ടായേക്കാവുന്ന മൊഴി സിബിഐക്ക് ലഭിച്ചു. ഒരു പോക്‌സോ തടവുകാരനാണ് ജസ്‌ന കേസിൽ സിബിഐക്ക് നിർണായക മൊഴി നൽകിയത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജെസ്‌ന തിരോധനത്തെ കുറിച്ച് അറിവുണ്ടെന്നും തന്നോടത് പറഞ്ഞുവെന്നുമാണ് യുവാവിന്റെ മൊഴി.
മോഷണ കേസിൽ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശിയായ ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും യുവാവ് പറഞ്ഞു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് സിബിഐയെ വിളിച്ചു നിർണായക വിവരം കൈമാറിയത്. ഇതേ തുടർന്ന് സിബിഐ ഉദ്യോഗസ്‌ഥർ ജയിലിലെത്തി യുവാവിന്റെ മൊഴിയെടുത്തു. ഒളിവിലിരിക്കുന്ന പ്രതിയെ കണ്ടെത്തി കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് സിബിഐയുടെ ശ്രമം.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടർന്ന് ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത് എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജെസ്‌നയെ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയമാണ് സിബിഐയുടെ എഫ്‌ഐആറിലുള്ളത്.
Most Read: ശമ്പളം രണ്ടു ഗഡുക്കളായി; ജീവനക്കാർ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി