തിരുവനന്തപുരം: ഘട്ടം ഘട്ടമായി ശമ്പളം നൽകുന്നതിനോട് കെഎസ്ആർടിസി ജീവനക്കാർ സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്‌ഥാപനം നടത്തിക്കൊണ്ടു പോകേണ്ട ഉത്തരവാദിത്തം മാനേജ്‌മെന്റിനുണ്ട്. ടാർഗറ്റിന്റെ അടിസ്‌ഥാനത്തിലേ ശമ്പളം നൽകൂ എന്ന് തീരുമാനിച്ചിട്ടില്ല. കെഎസ്ആർടിസിയുടെ നിലനിൽപ്പിനായി ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കണമെന്നും, ആവശ്യമെങ്കിൽ യൂണിയനുകളുമായി ചർച്ചയാകാമെന്നും മന്ത്രി പറഞ്ഞു.
ടാർഗറ്റ് ഏർപ്പെടുത്തിയതിനും ശമ്പളം ഘട്ടംഘട്ടമായി നൽകുന്നതിനുമെതിരെ പ്രതിഷേധവുമായി യൂണിയനുകൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഓരോ കെഎസ്ആർടിസി ഡിപ്പോയ്‌ക്കും വരുമാന ലക്ഷ്യം നിശ്‌ചയിച്ച് നൽകി അതിന്റെ അടിസ്‌ഥാനത്തിൽ ശമ്പള വിതരണം നടത്താമെന്നായിരുന്നു ആദ്യ നിർദ്ദേശം.
പിന്നീടാണ് ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന നിർദ്ദേശവുമായി സർക്കുലർ ഇറക്കിയത്. ജീവനക്കർക്ക് ഇടയിൽ മൽസരബുദ്ധി കൂട്ടാനും മികവ് പുറത്തുകൊണ്ടുവരാനും ടാർഗറ്റ് നൽകുന്നതിലൂടെ കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ വാദം. സിഐടിയു, എഐടിയുസി ഉൾപ്പടെയുള്ള ഭരണാനുകൂല യൂണിയനുകളുടെ എതിർപ്പ് വകവെക്കാതെയാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ പരിഷ്‌കാരങ്ങൾ. ശമ്പളം ഗഡുക്കളായി നൽകുമെന്ന ഉത്തരവിനെതിരെ യൂണിയനുകൾ രംഗത്തെത്തിയെങ്കിലും പിൻമാറാൻ മാനേജ്‌മെന്റ് ഒരുക്കമല്ല.
Most Read: സംസ്‌ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനും നൽകും; നിർമല സീതാരാമൻ