ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനായും കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ന് ചേർന്ന 49ആം മത് കൗൺസിൽ യോഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ള 16,982 കോടി രൂപയാണ് വിതരണം ചെയ്യുക. നഷ്‌ടപരിഹാരം കണക്കാക്കിയതിൽ പിഴവ് ഉണ്ടെന്ന വിമർശനം തമിഴ്‌നാട് അടക്കമുള്ള സംസ്‌ഥാനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
തമിഴ്‌നാട് അടക്കം ആറ് സംസ്‌ഥാനങ്ങളുടെ കുടിശിക 16,982 കോടി രൂപയും നൽകാൻ തീരുമാനിച്ചു. എജി സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്‌ക്ക് കേരളത്തിന്റെ കുടിശികയും ഉടൻ നൽകും. കേന്ദ്രത്തിന്റെ നഷ്‌ടപരിഹാര ഫണ്ടിൽ നിലവിൽ ഇത്രയും പണം ഇല്ലെങ്കിലും കേന്ദ്രത്തിന്റെ മറ്റു വരുമാന വിഭവങ്ങളിൽ നിന്ന് ഈ തുക വകയിരുത്തി നൽകുമെന്നും ധനമന്ത്രി അറിയിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തെ ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശികയാണ് ഇതോടെ സംസ്‌ഥാനങ്ങൾക്ക് ലഭിക്കാനിരിക്കുന്നത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജിഎസ്‌ടി കൗൺസിൽ യോഗമാണ് ഇന്ന് ഡെൽഹിയിൽ നടന്നത്. ജിഎസ്‌ടി നഷ്‌ടപരിഹാരം നീട്ടുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. വിഷയം ഇന്ന് യോഗത്തിൽ വിശദമായി എടുത്തില്ലെങ്കിലും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കെഎൻ ബാലഗോപാൽ അറിയിച്ചു.
അതേസമയം, ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ട്രൈബ്യൂണൽ രൂപീകരിക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ രൂപീകരിക്കാൻ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇതുസംബന്ധിച്ചു റിപ്പോർട് കമ്മിറ്റിക്ക് മുമ്പാകെ ഉണ്ടെങ്കിലും നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട് കമ്മറ്റിക്ക് മുമ്പാകെ ഉണ്ടെങ്കിലും ഇന്നത്തെ യോഗത്തിലും തീരുമാനമായില്ല.
എന്താണ് ജിഎസ്‌ടി നഷ്‌ടപരിഹാരം
കേന്ദ്ര സർക്കാർ 2017ൽ ജിഎസ്‌ടി നടപ്പാക്കിയ ശേഷം തുടർന്നുള്ള അഞ്ചു വർഷത്തേക്ക് സംസ്‌ഥാനങ്ങൾക്ക് അവരുടെ നികുതി വരുമാന നഷ്‌ടത്തിന് പകരമായി കേന്ദ്ര സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നായിരുന്നു ധാരണ. സംസ്‌ഥാനങ്ങൾക്ക് വരുമാനത്തിൽ ഒറ്റയടിക്ക് ഇടിവ് വരുന്നത് കൊണ്ടായിരുന്നു ഈ തീരുമാനം. അഞ്ചു വർഷം എന്നുള്ള കാലാവധി നീട്ടി നൽകണമെന്ന സംസ്‌ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.
Most Read: അനധികൃത കരുതൽ തടങ്കൽ; നിയമനടപടി സ്വീകരിക്കുമെന്ന് വിഡി സതീശൻ