തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ നേതാക്കളുടെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിൽ ആകുന്നതിനെതിരെ കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്ന് വിഡി സതീശൻ അറിയിച്ചു.
‘മുഖ്യമന്ത്രിക്ക് ഇപ്പോൾ പുതിയ രീതിയാണ്. വിജനമായ വഴിയിലൂടെയാണ് പോകേണ്ടത്. ഒരു മുഖ്യമന്ത്രിയും ഇതുപോലെ പോയിട്ടില്ല. ബംഗാളിലെ സിപിഐഎമ്മിനുണ്ടായ അതേ അനുഭവം കേരളത്തിലും ഉണ്ടാകുമെന്ന്’ വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോട് അനുബന്ധിച്ചു കണ്ണൂരിലും പാലക്കാടും ആണ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്.
കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെയാണ് മട്ടന്നൂർ പോലീസ് കരുതൽ തടങ്കലിലാക്കിയത്. സേവാദൾ പ്രവർത്തകനായ സുരേഷ് കുമാറിനെയും പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് കരുതൽ തടങ്കലിലാക്കിയത്. ഇന്ന് രാവിലെ ആറ് മണിക്ക് ചാലിശ്ശേരി പോലീസ് വീട്ടിലെത്തിയാണ് ഷാനിബിനെ കൂട്ടിക്കൊണ്ടു പോയത്.
അതേസമയം, ഷുഹൈബ് വധക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് തെളിവാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് വിഡി സതീശൻ തുറന്നടിച്ചു. ‘പാർട്ടിയെയും പാർട്ടി നേതാക്കളെയും വിരട്ടുകയാണ് ആകാശ് തില്ലങ്കേരി. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഐഎം മാറി. ക്രിമിനലുകൾക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടം കൊടുത്തത് സിപിഐഎമ്മാണ്. ക്രിമിനൽ എന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് സിബിഐ അന്വേഷണത്തെ സിപിഐഎം പേടിക്കുന്നത്. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്‌ക്കുന്ന പാർട്ടിയായി സിപിഐഎം മാറിയെന്നും’ വിഡി സതീശൻ കുറ്റപ്പെടുത്തി.
‘ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതി പണത്തിൽ നിന്ന് രണ്ടു കോടി സർക്കാർ ചിലവാക്കി. ഇപ്പോൾ എല്ലാ ക്രിമിനലുകൾക്കും പ്രവർത്തനങ്ങൾക്കും കുടപിടിച്ചു കൊടുക്കേണ്ട ഗതികേടിലാണ് സിപിഎം. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്‌ത ഫലമാണ് സിപിഎം അനുഭവിക്കുന്നത്. എല്ലാ സത്യങ്ങളും ഇപ്പോൾ പുറത്തുവരികയാണ്. സ്വപ്‌നയെ ഉപയോഗിച്ച് കൊണ്ട് മുഖ്യമന്ത്രിയടക്കം നേട്ടം ഉണ്ടാക്കി. ഇതിന്റെ തെളിവുകളും പുറത്തു വരുന്നുണ്ട്. ആകാശിന്റെ മറ്റൊരു രൂപമാണ് സ്വപ്‌ന എന്നും’ വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read: വെള്ളക്കരം വർധനവ്; സംസ്‌ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണം കുറയ്‌ക്കുന്നു