തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ചതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണം കുറയ്‌ക്കുന്നു. ടാപ്പുകളുടെ എണ്ണം കുറയ്‌ക്കുന്ന നടപടികൾക്ക് വിവിധ തദ്ദേശ സ്‌ഥാപനങ്ങൾ തുടക്കം കുറിച്ചു. ജല അതോറിറ്റി മൂന്നിരട്ടി വരെ വെള്ളക്കരം വർധിപ്പിച്ചതോടെ, നിലവിലുള്ള വാട്ടർ ചാർജിലെ അമിത നിരക്ക് താങ്ങാനാകാത്ത സാഹചര്യത്തിലാണ് നടപടി.
പൊതുടാപ്പുകളിൽ നിന്നുള്ള വെള്ളം മിക്കയിടത്തും പാഴായി പോകുന്നുണ്ട്. ചിലയിടങ്ങളിൽ ഉപയോഗ ശൂന്യമായി കിടക്കുന്നുമുണ്ട്. മറ്റു ചിലയിടത്താകട്ടെ ദുരൂപയോഗവും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ടാപ്പുകളെല്ലാം കണ്ടെത്തി ഒഴിവാക്കുകയാണ് സംസ്‌ഥാനത്തെ വിവിധ തദ്ദേശ സ്‌ഥാപനങ്ങൾ. വെള്ളക്കരം വർധിപ്പിച്ച സാഹചര്യത്തിൽ, സംസ്‌ഥാനത്തെ രണ്ടുലക്ഷത്തിൽപ്പരം പൊതുടാപ്പുകൾക്കായി തദ്ദേശ സ്‌ഥാപനങ്ങൾ പ്രതിവർഷം 334 കോടി രൂപ നൽകേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.
2021ൽ 120 കോടി രൂപയായിരുന്ന സ്‌ഥാനത്താണ് ഇരട്ടിയിലധികമുള്ള വർധനവ്. കോഴിക്കോട് കോർപറേഷനിൽ മാത്രം 600ലധികം പൊതുടാപ്പുകൾ കഴിഞ്ഞ ആറുമാസത്തിനിടെ ഒഴിവാക്കിയിട്ടുണ്ട്. രാമനാട്ടുകര നഗരസഭയിൽ 250ലധികം പൊതുടാപ്പുകൾ വേണ്ടെന്നു വെച്ചിട്ടുമുണ്ട്. പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ നടപ്പിലാക്കുന്നതോടെ പൊതുടാപ്പുകൾ ഒഴിവാക്കുന്ന പ്രതിസന്ധി ഒരുപരിധിവരെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, കോർപറേഷനുകളിൽ ജല അതോറിറ്റി തന്നെയാണ് ആശ്രയം. കുടിവെള്ളം കിട്ടാത്ത മേഖലകളിലെ പൊതുടാപ്പുകൾ നിർബന്ധമായും നിലനിർത്തേണ്ടി വരും. ഇല്ലെങ്കിൽ പൊതുടാപ്പുകൾ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മലയോര, ഗ്രാമീണ വാസികൾക്ക് കുടിവെള്ളക്ഷാമം അനുഭവപ്പെടും.
Most Read: രാജ്യത്തെ അതീവ സുരക്ഷാ മേഖല; പട്ടികയിൽ ഇടംപിടിച്ച് കൊച്ചി