തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ ഒന്ന് മുതൽ അഞ്ചു ശതമാനം നിരക്ക് വർധനയാണ് ഉണ്ടാകുക. ഇത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശുപാർശ നൽകും. വർധന പ്രാബല്യത്തിലായാൽ പ്രതിമാസ ബില്ലിൽ 3.50 രൂപ മുതൽ 60 രൂപ വരെ കൂടും.
വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്‌ഥാനത്തു ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഇതിന് പിന്നാലെയാണ് വെള്ളക്കരവും കൂട്ടാൻ ഉദ്ദേശിക്കുന്നത്. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വ്യവസ്‌ഥ പ്രകാരമാണ് നിരക്ക് വർധനവ്. 2021 ഏപ്രിൽ മുതൽ അടിസ്‌ഥാന താരിഫിൽ അഞ്ചു ശതമാനം വരുത്തുന്നുണ്ട്. ഒരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദ്ദേശം.
കഴിഞ്ഞ ഫെബ്രുവരി മൂന്ന് മുതൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. അതുകൊണ്ടാണ് ഏപ്രിലിലെ വർധനവ് വേണ്ടെന്ന് വെച്ചത്. നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ജല അതോറിറ്റി. സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം 2865.17 കോടി രൂപയുടെ അധിക ചിലവ് നിറവേറ്റാൻ കഴിയാത്ത സ്‌ഥിതിയാണ്.
വൈദ്യുതി ചാർജ് ഇനത്തിൽ കെഎസ്ഇബിക്ക് മാത്രം കൊടുക്കേണ്ടത് 1,554.93 കോടി രൂപയാണ്. പെൻഷൻകാർക്ക് കൊടുക്കേണ്ട 150.11 കോടി രീപയും കുടിശിക ഇനത്തിൽ ഉൾപ്പെടുന്നു. കുടിശിക കൊടുത്തു തീർക്കാൻ നിരക്ക് വർധന നടപ്പിലാക്കണം എന്ന നിലപാടാണ് ജലഅതോറിറ്റിക്ക്. നിരക്ക് വർധനയുടെ വർഷം 45 കോടി രൂപ അധിക വരുമാനമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. കൂടാതെ, ഐടി അനുബന്ധ വ്യവസായങ്ങൾക്കും ആരാധനാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും നിരക്ക് വർധനയില്ല.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’