കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് അതീവ ജാഗ്രതാ നിർദ്ദേശം തുടരുന്നു. രോഗലക്ഷണങ്ങളുള്ള 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കഴിഞ്ഞ ദിവസം ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്‌ഥിരീകരിച്ചിരുന്നു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്‌ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ നിപ സ്‌ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ രണ്ടു പേർ മരിച്ചവരാണ്. മൂന്ന് പേർ ചികിൽസയിലാണ്.
നിപ വൈറസ് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഓൺലൈൻ ക്‌ളാസുകൾ ഒരുക്കാമെന്നും കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ മാസം 24 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ആൾക്കൂട്ട പരിപാടികൾ, ഉൽസവങ്ങൾ, പള്ളിപ്പെരുന്നാൾ ഉൾപ്പടെയുള്ള പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് നിർദ്ദേശം. വെളളിയാഴ്‌ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണ ജോർജും പിഎ മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുക്കും.
നിപയുടെ പശ്‌ചാത്തലത്തിൽ ആരോഗ്യവകുപ്പ് പുതിയ ചികിൽസാ മാർഗരേഖ പുറത്തിറക്കി. രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് ക്വാറന്റീൻ നിർബന്ധമാണ്. പനിയുള്ളവർ ആശുപത്രികളിൽ ചികിൽസ തേടണം. ആശുപത്രികളിൽ അണുബാധ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ഐസിഎംആർ വിമാന മാർഗം ആന്റിബോഡി എത്തിച്ചിട്ടുണ്ട്. നിപ ബാധിതരെന്ന് സ്‌ഥിരീകരിച്ചവരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.
Most Read| ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി








































