ബെംഗളൂരു: ബെംഗളൂരുവിൽ കാറിൽ സഞ്ചരിച്ചിരുന്ന മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീൻ കാസ്‌കേഡ് ലേഔട്ടിൽ താമസിക്കുന്ന അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്.
ദീപാവലി ഷോപ്പിങ്ങിന് ശേഷം താമസസ്‌ഥലത്തേക്ക് മടങ്ങവേ, കസവനഹള്ളി ചൂഡസന്ദ്രയിൽ വെച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ ഇവർ സഞ്ചരിച്ച കാർ തടഞ്ഞത്. അനൂപിനെ കൂടാതെ ഭാര്യ ജിസ്, മക്കളായ സ്‌റ്റീവ്, സെലസ്‌റ്റ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ അനൂപിന്റെ അഞ്ചുവയസുകാരനായ മകൻ സ്‌റ്റീവിന്റെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്.
അപരിചിതർ ഗ്ളാസ് താഴ്‌ത്താൻ ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ അനൂപ് കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ സംഘത്തിലെ ഒരാൾ കാറിന്റെ പിൻഗ്ളാസിലേക്ക് കല്ലെറിഞ്ഞു. ഗ്ളാസ് ചീളുകൾ തെറിച്ചാണ് സ്‌റ്റീവിന് പരിക്കേറ്റത്. അനൂപിന്റെ പരാതിയിൽ പാരപ്പന അഗ്രഹാര പോലീസ് കേസെടുത്തിട്ടുണ്ട്.
സംഘത്തിലെ ഒരാളെ പോലീസ് രാത്രി കസ്‌റ്റഡിയിലെടുത്തു. രണ്ടാമൻ ഒളിവിലാണ്. കാർ ബൈക്കിൽ ഉരസിയെന്നും നിർത്താതെ പോയതോടെയാണ് ആക്രമിച്ചതെന്നുമാണ് അറസ്‌റ്റിലായ പ്രതിയുടെ മൊഴി. നഗരത്തിലൂടെ രാത്രിയാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് നേരെ ഇത്തരത്തിലുണ്ടാകുന്ന ആക്രമണങ്ങൾ പതിവാവുകയാണ്.
ആളൊഴിഞ്ഞ ഇടങ്ങളിൽ കാർ തടഞ്ഞുനിർത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയാണ് കവർച്ചാ സംഘങ്ങൾ ചെയ്യുന്നത്. നൽകിയില്ലെങ്കിൽ ആക്രമിക്കും. മനഃപൂർവം അപകടങ്ങൾ സൃഷ്‌ടിച്ച് പണം തട്ടുന്ന സംഭവങ്ങളും കുറവല്ല. കാർ യാത്രക്കാരായ മലയാളി കുടുംബത്തെ സ്‌കൂട്ടർ യാത്രികൻ മർദ്ദിച്ചെന്ന പരാതിയുയർന്നത് നാലുമാസം മുമ്പാണ്. കഴിഞ്ഞവർഷം ജനുവരിയിൽ സർജാപുര റോഡിൽ ദമ്പതികൾ സഞ്ചരിച്ച കാറിൽ ബൈക്കിടിപ്പിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!