കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടതു സഖ്യത്തിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മിന്നും ജയം. പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ഡിസനായകെയുടെ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയെക്കാൾ (എസ്ജെബി) 62 ശതമാനം വോട്ട് നേടി.
225 അംഗ പാർലമെന്റിൽ 137 സീറ്റുകളാണ് എൻപിപി നേടിയിരിക്കുന്നത്. വോട്ട് എണ്ണുന്ന ഭൂരിപക്ഷം സീറ്റുകളിലും എൻപിപി തന്നെയാണ് മുന്നിൽ. സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ 35 സീറ്റാണ് നേടിയിരിക്കുന്നത്. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിൾ അരസു കച്‌ഛി ആറ് സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്ന് സീറ്റുകളും, ശ്രീലങ്ക പൊതുജന പെരുമന രണ്ടു സീറ്റുകളും നേടി.
വ്യാഴാഴ്‌ച നടന്ന വോട്ടെടുപ്പിൽ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സെപ്‌തംബറിൽ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനേക്കാൾ കുറവ് പോളിങ്ങാണ് ഇത്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡിസനായകെയ്‌ക്ക് 42 ശതമാനം വോട്ടുകളാണ് നേടാനായത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നടന്ന അതിശക്‌തമായ ജനകീയ സമരത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു 2024 സെപ്‌തംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും അനുര കുമാര ദിസനായകെ അധികാരത്തിൽ എത്തിയതും.
പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2024 സെപ്‌തംബർ 24ന് ദിസനായകെ പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ടിന് പിരിച്ചുവിട്ട പാർലമെന്റിൽ 145 സീറ്റുകളുണ്ടായിരുന്നു. എസ്ജെബിക്ക് 54 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഐടിഎകെയ്‌ക്ക് 10 സീറ്റുകളും ഉണ്ടായിരുന്നു. ദിസനായകെയുടെ എൻപിപിക്ക് മൂന്ന് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’