അബുദാബി: മാര്‍കസ് സ്‌റ്റോയിനിസിന്റെ ഓള്‍ റൗണ്ട് മികവിന്റെയും ശിഖര്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ ഡെൽഹി ക്യാപിറ്റല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ചു.
രണ്ടാം ക്വാളിഫയര്‍ മൽസരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പിച്ചാണ് ഡെൽഹി ഫൈനലില്‍ എത്തിയത്. 38 റണ്‍സും മൂന്ന് വിക്കറ്റും നേടിയ മാര്‍കസ് സ്‌റ്റോയിനിസിന്റെ പ്രകടനമാണ് മൽസരം ഡെൽഹിക്ക് അനുകൂലമാക്കിയത്. ചൊവ്വാഴ്‌ച നടക്കുന്ന ഫൈനലില്‍ ഡെൽഹി മുംബൈയെ നേരിടും.
ആദ്യം ബാറ്റ് ചെയ്‌ത ഡെൽഹി നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റിന് 189 റണ്‍സ് എടുത്തു. ഹൈദരാബാദിന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിന് 172 റണ്‍സിലൊതുങ്ങി.
ഡെൽഹിക്കായി ശിഖര്‍ ധവാന്‍ (49 പന്തില്‍ 78 റണ്‍സ്) ഹെറ്റ്മീര്‍ (22 പന്തില്‍ പുറത്താകാതെ 42) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഹൈദരാബാദിനായി കെയ്ന്‍ വില്യംസണ്‍ (45 പന്തില്‍ 67), അബ്‌ദുൾ സമദ് (16 പന്തില്‍ 33) എന്നിവര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം പാഴായി. ഡെൽഹിക്കായി കഗിസോ റബാദ 4 വിക്കറ്റ് വീഴ്‌ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡെൽഹിക്ക് ശിഖര്‍ ധവാന്‍-മാര്‍കസ് സ്‌റ്റോയിനിസ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 5 ഓവറില്‍ 50 കടന്ന കൂട്ടുകെട്ട് ടീം സ്‌കോര്‍ 86ല്‍ നില്‍ക്കെയാണ് വേര്‍പിരിഞ്ഞത്. 27 പന്തില്‍ 38 റണ്‍സ് നേടിയ സ്‌റ്റോയിനിസിനെ റഷീദ് ഖാനാണ് പുറത്താക്കിയത്.
ശിഖര്‍ ധവാന്‍ ഇതിനിടെ 26 പന്തില്‍ നിന്ന് 2 സിക്‌സും 5 ഫോറും ഉള്‍പ്പെടെ അര്‍ധ സെഞ്ചുറി തികച്ചു. സ്‌റ്റോയിനിസിന് പകരം വന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ധവാനും ചേര്‍ന്ന് ഡെൽഹി സ്‌കോര്‍ 10 ഓവറില്‍ 100 കടത്തി. രണ്ടാം സ്‌പെല്ലില്‍ ജേസണ്‍ ഹോള്‍ഡര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ (21) മനീഷ് പാണ്ഡെയുടെ കൈയില്‍ എത്തിച്ച് ഡെൽഹിയുടെ രണ്ടാം വിക്കറ്റ് വീഴ്‌ത്തി. സന്ദീപ് ശര്‍മയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ധവാന്‍ പുറത്തായത്. ഹൈദരാബാദിനായി റഷീദ് ഖാന്‍, സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ അപകടകാരിയായ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (2) തുടക്കത്തിലേ തന്നെ പുറത്തായി. കഗിസോ റബാദയുടെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയാണ് വാര്‍ണര്‍ മടങ്ങിയത്. പ്രൊമോഷന്‍ കിട്ടി ഓപ്പണിംഗ് സ്ഥാനത്തിറങ്ങിയ പ്രിയം ഗാര്‍ഗും മനീഷ് പാണ്ഡെയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പ്രത്യാക്രമണം തുടങ്ങിയെങ്കിലും അഞ്ചാം ഓവറില്‍ മാര്‍കസ് സ്‌റ്റോയിനിസ് ഇരുവരേയും മടക്കിയതോടെ ഹൈദരാബാദ് മുന്‍നിര തകര്‍ന്നു.
സ്‌റ്റോയിനിസിന്റെ നാലാം പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച ഗാര്‍ഗിന്റെ (17) സ്‌റ്റംപ് ഇളകി. അവസാന പന്ത് ഫീല്‍ഡര്‍മാര്‍ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് പായിക്കാനുള്ള മനീഷ് പാണ്ഡെ നോര്‍ജെയുടെ കൈകളില്‍ അവസാനിച്ചു. 14 പന്തില്‍ നിന്ന് 21 റണ്‍സായിരുന്നു മനീഷിന്റെ സമ്പാദ്യം.
കഴിഞ്ഞ കളിയിലേതു പോലെ വില്യംസണ്‍-ഹോര്‍ഡിംഗ് സഖ്യം ഹൈദരാബാദിന് രക്ഷകരാകുമെന്ന് കരുതിയിടത്ത് ഹോള്‍ഡറിനെ അക്‌സര്‍ പട്ടേല്‍ മടക്കി അയച്ചു. കൂറ്റനടിക്ക് ശ്രമിച്ച ഹോള്‍ഡിംഗിനെ ബൗണ്ടറിക്ക് സമീപത്ത് പ്രവീണ്‍ ദുബെ പിടി കൂടുമ്പോള്‍ 11 റണ്‍സായിരുന്നു വെസ്‌റ്റിന്‍ഡീസ് താരം നേടിയത്.
കഴിഞ്ഞ മൽസരത്തിലെ ഫോമിന്റെ തുടര്‍ച്ചയെന്നോണം കളിച്ച വില്യംസണ്‍ 35 പന്തുകളില്‍നിന്ന് 4 സിക്‌സും 2 ഫോറും ഉള്‍പ്പെടെ തുടര്‍ച്ചയായ രണ്ടാം അര്‍ധ ശതകം നേടി. വില്യംസിന് കൂട്ടായി അബ്‌ദുൾ സമദ് എത്തിയതോടെ ഒരു ഘട്ടത്തില്‍ കളി ഹൈദരാബാദിന് അനുകൂലമാകുമെന്ന് തോന്നിയിരുന്നു.
എന്നാല്‍ സ്‌റ്റോയിനിസിന്റെ പന്തില്‍ റബാദ പിടിച്ച് വില്യംസണ്‍ മടങ്ങിയതോടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്‌തമിച്ചു. അബ്‌ദുൾ സമദും റഷീദ് ഖാനും (11) റബാദയുടെ തൊട്ടടുത്ത പന്തുകളില്‍ പുറത്തായതോടെ ഹൈദരാബാദിന്റെ പോരാട്ടം അവസാനിച്ചു. അതേ ഓവറില്‍ ശ്രീവത്സ് ഗോസ്വാമിയെ (0) സ്‌റ്റോയിനിസിന്റെ കൈകളില്‍ എത്തിച്ച് റബാദ ഒരു ഓവറില്‍ മൂന്ന് വിക്കറ്റെന്ന നേട്ടം കൈവരിച്ചു. കളിയുടെ ഇന്നത്തെ ഹൈലൈറ്റ്‌സ് Hotstar ൽ കാണാം
Most Read: സംവിധായകന്‍ അജയ് ദേവ്ഗണ്‍, പ്രധാന വേഷത്തില്‍ അമിതാഭ് ബച്ചന്‍; ആകാംക്ഷയോടെ ബോളിവുഡ്