ദുബായ്: മുന്‍നിര ബാറ്റിംഗ് തകര്‍ന്നു പോയിടത്ത് നിന്ന് ഡെല്‍ഹിയെ പൊരുതാനാകുന്ന സ്‌കോറില്‍ എത്തിച്ചതിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും ഋഷഭ് പന്തിനും നന്ദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡെല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയ ലക്ഷ്യം നിശ്‌ചയിച്ചു. ഡെല്‍ഹി നിശ്‌ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 156 റണ്‍സ് എടുത്തു.
ട്രെന്‍ഡ് ബൗള്‍ട്ടിന്റെ മാരക സ്‌പെല്ലില്‍ മുന്‍നിര തകര്‍ന്നു തരിപ്പണമായപ്പോള്‍ ശ്രേയസ് അയ്യര്‍ (പുറത്താകാതെ 65), ഋഷഭ് പന്ത് (56) എന്നിവരാണ് ഡെല്‍ഹിയുടെ രക്ഷകരായത്. ഒരു ഘട്ടത്തില്‍ 3 വിക്കറ്റിന് 22 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു പോയ ഡെല്‍ഹിയെ ഇരുവരും ചേര്‍ന്ന നാലാം വിക്കറ്റിലെ 96 റണ്‍സ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. മുംബൈക്കായി ബോള്‍ട്ട് മൂന്നും നഥാന്‍ കൗള്‍ട്ടര്‍ രണ്ടും വിക്കറ്റും വീഴ്‌ത്തി.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഡെല്‍ഹിയെ ഞെട്ടിച്ച് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീണു. കഴിഞ്ഞ കളിയിലെ താരം മാര്‍കസ് സ്‌റ്റോയിനിസ് (0) ട്രെന്‍ഡ് ബൗള്‍ട്ടിന്റെ പന്തില്‍ ബാറ്റ് വെച്ചത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഗ്‌ളൗസില്‍ ഒതുങ്ങുകയായിരുന്നു.
തന്റെ രണ്ടാം ഓവറില്‍ അജിങ്ക്യ രഹാനയെ (2) ഡീ കോക്കിന്റെ കൈകളില്‍ എത്തിച്ച് ബൗള്‍ട്ട് ഡെല്‍ഹിക്ക് രണ്ടാമത്തെ പ്രഹരം ഏല്‍പിച്ചു. സ്‌പിന്നർ ജയന്ത് യാദവിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച ശിഖര്‍ ധവാന്‍ (15) ക്ളീൻ ബൗള്‍ഡായതോടെ ഡെല്‍ഹി മുന്‍നിര തകര്‍ന്നു.
തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ മന്ദഗതിയിലായ സ്‌കോറിന് ക്രുണാല്‍ പാണ്ഡ്യക്കെതിരെ പത്താം ഓവറില്‍ റിഷഭ് പന്ത് രണ്ട് സിക്‌സ് അടിച്ചതോടെയാണ് ജീവന്‍ വച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കരുതലോടെ കളിച്ചപ്പോള്‍ പ്രത്യാക്രമണ ശൈലിയിലായിരുന്നു പന്ത് ബാറ്റ് വീശിയത്.
ഇതിനിടെ 35 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ പന്ത് 50 തികച്ചു. അര്‍ധ ശതകം തികച്ചയുടന്‍ നഥാന്‍ കൗള്‍ട്ടറിനെ ഉയര്‍ത്തിയടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‍മാൻ ഹാര്‍ദിക് പാണ്ഡ്യ പിടിച്ച് പുറത്തായി. പിന്നാലെ 40 പന്തുകളില്‍ നിന്ന് ശ്രേയസ് അയ്യര്‍ അര്‍ധ ശതകം തികച്ചു. ഷിംറോണ്‍ ഹെറ്റ്മീര്‍ (5) ബൗള്‍ട്ടിന്റെ സ്ളോ ബോളില്‍ കൗള്‍ട്ടര്‍ പിടിച്ച് പുറത്തായി.
Read Also: ഐപിഎൽ മൽസരങ്ങളിൽ ഡബിൾ സെഞ്ചുറി നേടി ‘ഹിറ്റ്മാൻ’ ; നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരം