ചെന്നൈ: ‘കൊറോണിൽ‘ എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിന് ബാബാ രാംദേവിന്റെ പതഞ്‌ജലി ആയുർവേദ കമ്പനിക്കോ മറ്റുള്ളവർക്കോ കുത്തക അവകാശപ്പെടാൻ സാധിക്കില്ല എന്നും ‘കൊറോണിൽ’ ഉപയോഗിക്കാനുള്ള കുത്തകാവകാശം മറ്റൊരു കമ്പനിക്ക് നൽകിയ സിംഗിൾ ബെഞ്ച് വിധി തള്ളുകയാണ് എന്നും തമിഴ്‌നാട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന അരുദ്ര എഞ്ചിനീയറിങ് എന്ന കമ്പനിയാണ് കൊറോണിൽ എന്ന പേരിൽ അവകാശ വാദമുന്നയിച്ച് രംഗത്തെത്തിയത്. തങ്ങൾ രജിസ്‌റ്റർ ചെയ്‌ത കൊറോണിൽ 92 ബി, കൊറോണിൽ 213 എസ്‌പിഎൽ എന്നീ ഉൽപ്പന്നങ്ങൾക്ക് മേലെയുള്ള അവകാശത്തിൽ പതഞ്‌ജലി കൈകടത്തിയെന്നാണ് കമ്പനി ആരോപിക്കുന്നത്.
എന്നാൽ, തുടക്കത്തിൽ സിംഗിൾ ബെഞ്ച് അരുദ്രക്ക് അനുകൂലമായി വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് ഈ വിധി തള്ളുകയായിരുന്നു. കൊറോണിൽ എന്ന വാക്കിന് മേൽ മാത്രമായി അരുദ്രക്ക് അവകാശമില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വിധി.
കൊറോണിൽ 92 ബി, കൊറോണിൽ 213 എസ്‌പിഎൽ എന്നീ പേരുകളിലാണ് അരുദ്രയുടെ ട്രേഡ് മാർക്ക് രജിസ്‌റ്റർ ചെയ്‌തത് എന്നതുകൊണ്ട് കൊറോണിൽ എന്ന പേരിൽ ആർക്കും കുത്തകാവകാശം ഉന്നയിക്കാൻ അവകാശമില്ലെന്ന് കോടതി വ്യക്‌തമാക്കി. രജിസ്‌റ്റർ ചെയ്‌ത ഏതെങ്കിലും ട്രേഡ് മാർക്കിന്റെ നിശ്‌ചിത ഭാഗങ്ങളിലും ആധികാരികത നൽകാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിയെ ചൊല്ലിയുള്ള പൊതുജനങ്ങളുടെ ആശങ്കയും പരിഭ്രാന്തിയും ഭയവും ചൂഷണം ചെയ്‌ത് ലാഭമുണ്ടാക്കിയെന്ന് കാണിച്ച് പതഞ്‌ജലിക്ക് നേരത്തെ തമിഴ്‌നാട് ഹൈക്കോടതി പിഴ ചുമത്തിയിരുന്നു. കൃത്യമായ ശാസ്‌ത്രീയ അടിത്തറകൾ ഇല്ലാതെയാണ് പതഞ്‌ജലി കൊറോണിൽ പുറത്തിറക്കിയതെന്നും കണ്ടെത്തിയിരുന്നു.
Read also: കോവിഡ് വന്നുപോയവർ കേരളത്തിൽ ചുരുക്കം; സീറോ സർവേ ഫലം
ജൂൺ 23നാണ് കൊറോണ വൈറസിന് എതിരെ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന അവകാശവാദം ഉന്നയിച്ച് പതഞ്‌ജലി കൊറോണിൽ പുറത്തിറക്കിയത്. 7 ദിവസം കൊണ്ട് കൊറോണ ഭേദമാക്കുമെന്നായിരുന്നു തുടക്കത്തിലെ അവകാശവാദം. എന്നാൽ, സംഗതി വിവാദമായതോടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന പരസ്യ വാചകത്തോടെ വീണ്ടും വിപണിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം, കോവിഡ് ഭേദമാക്കിയില്ലെങ്കിലും വെറും നാലുമാസം കൊണ്ട് 25 ലക്ഷം കൊറോണിൽ കിറ്റുകൾ വിറ്റുപോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിലൂടെ ബാബാ രാംദേവിന്റെ പതഞ്‌ജലി 250 കോടി നേടിയെന്നും കണക്കുകൾ പറയുന്നു.
Read also: കർഷകരെ സഹായിക്കാൻ ശ്രമിക്കുന്നു; കൃഷിമന്ത്രിയെ വിമർശിച്ച് ആർഎസ്എസ് നേതാവ്