ഭോപ്പാൽ: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമർശിച്ച് മുതിർന്ന ആർഎസ്എസ് നേതാവ് രംഗത്ത്. ബിജെപിയുടെ മധ്യപ്രദേശിൽ നിന്നുള്ള മുൻ രാജ്യസഭാ എംപി കൂടിയായ രഘുനന്ദൻ ശർമയാണ് തോമറിന് എതിരെ രംഗത്തെത്തിയത്.
അധികാരത്തിന്റെ ധാർഷ്‌ട്യമാണ് തോമറിനെന്ന് രഘുനന്ദൻ ശർമ വിമർശിച്ചു. കർഷകരെ സഹായിക്കാനാണ് തോമർ ശ്രമിക്കുന്നതെന്നും ദേശീയത ശക്‌തിപ്പെടുത്താൻ തോമർ പ്രവർത്തിക്കണമെന്നും ശർമ്മ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ആർഎസ്എസ് നേതാവിന്റെ പ്രതികരണം.
നിങ്ങൾ സർക്കാരിന്റെ ഭാഗമാണ്. കർഷകരെ സഹായിക്കുക എന്നതായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്. എന്നാൽ ചിലർ സഹായം ആഗ്രഹിക്കുന്നില്ലെങ്കിൽ പിന്നെ അത്തരം നല്ല കാര്യം ചെയ്‌തിട്ട് എന്താണ് കാര്യം? ആരെങ്കിലും നഗ്‌നരായിരിക്കാൻ താൽപര്യപ്പെടുന്നുവെങ്കിൽ പിന്നെ നിർബന്ധമായി അവരെ വസ്‌ത്രം ധരിപ്പിക്കുന്നത് കൊണ്ട് എന്താണ് ഫലം? ശർമ ഫേസ്ബുക്കിൽ കുറിച്ചു. ദേശീയതയെ ശക്‌തിപ്പെടുത്താൻ എല്ലാ കരുത്തും വിനിയോഗിക്കണമെന്നും അല്ലാത്തപക്ഷം പശ്‌ചാത്തപിക്കേണ്ടി വരുമെന്നും ശർമ കുറിപ്പിൽ പറയുന്നു.
Read also: ഡെൽഹി അതിര്‍ത്തികളില്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രം