കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പട്ടതാണ് അന്വേഷണത്തിൽ സഹായമായത്.
കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. കുടക്, മാണ്ഡ്യ, ഈശരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്‌സോ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ മൂന്ന് മാസം റിമാൻഡിലായിരുന്നു. ബെംഗളൂരുവിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്‌തിരുന്ന പ്രതി അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന നടത്തിയിരുന്നു.
ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഇതോടെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുടർന്ന് തൊഴുത്തിൽ പോയ സമയത്താണ് പ്രതി വീടിന്റെ അകത്തേക്ക് കടന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തോളിലെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തേക്കിറങ്ങി.
പിന്നീട് വീടിന് 500 മീറ്റർ അകലെയുള്ള സ്‌ഥലത്തെത്തിച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് സ്വർണക്കമ്മലുകൾ കവർന്നു. അതിന് ശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്. എന്നാൽ, ആശുപത്രിയിൽ ഹാജരാക്കിയ പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്.
Most Read| ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി; ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്