കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടർ പറഞ്ഞു.
സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ വിഭാഗം ജോയിന്റ് കമ്മീഷണർ ഇ ഗീതയ്ക്കാണ് കളക്ടർ മൊഴി നൽകിയത്. ഇക്കാര്യം സ്റ്റാഫ് കൗൺസിലും സ്ഥിരീകരിച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗൺസിൽ അംഗങ്ങളും ഗീതയ്ക്ക് മൊഴി നൽകിയത്.
വകുപ്പുതല അന്വേഷണ റിപ്പോർട് രണ്ടുദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ഗീത ചോദിച്ചറിഞ്ഞത്. അതേസമയം, കേസിൽ പ്രതിയായ പിപി ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻകൂർ ജാമ്യഹരജി നാളെ പരിഗണിക്കുന്നുണ്ട്.
എ ഗീത റിപ്പോർട് നൽകിയാൽ കളക്ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. അവധിയിൽ പോകാനും സ്ഥലം മാറ്റത്തിനുമായുള്ള ശ്രമങ്ങൾ കളക്ടർ നടത്തിയിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കളക്ടർ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!








































