കോലാലംപൂർ: ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ ചരിത്ര ജയവുമായി മുംബൈ സിറ്റി എഫ്സി. ഗ്രൂപ്പ് ബിയിലെ രണ്ടാം മൽസരത്തിൽ ഇറാഖ് ക്ളബായ എയർ ഫോഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മുബൈ വിജയിച്ചത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഒരു ഇന്ത്യൻ ടീം നേടുന്ന ആദ്യ ജയമാണിത്.
മൽസരത്തിലെ ആധിപത്യം ഇറാഖ് ക്ളബിനു തന്നെ ആയിരുന്നു. എന്നാൽ, ആദ്യ പകുതിയിൽ ഗോളുകൾ നേടാൻ അവർക്ക് സാധിച്ചില്ല. മുംബൈ സിറ്റിയുടെ പഴുതടച്ച പ്രതിരോധവും എയർ ഫോഴ്സിനെ തടഞ്ഞുനിർത്തി. എന്നാൽ, രണ്ടാം പകുതിയിൽ എയർ ഫോഴ്സ് മുംബൈ സിറ്റി പ്രതിരോധം തകർത്തു. 59ആം മിനിട്ടിൽ ഹമദി അഹ്മദാണ് എയർ ഫോഴ്സിനായി ഗോൾ നേടിയത്.
ഒരു ഗോൾ വീണതോടെ തിരിച്ചടിക്കാൻ കിണഞ്ഞുശ്രമിച്ച മുംബൈ 70ആം മിനിട്ടിൽ ഒപ്പമെത്തി. ഒരു പെനൽറ്റിയിലൂടെ ഡിയേഗോ മൗറീഷ്യോയാണ് സമനില ഗോൾ നേടിയത്. 5 മിനിറ്റുകൾക്ക് ശേഷം കളിയിൽ ആദ്യമായി മുംബൈ ലീഡെടുത്തു. അഹ്മദ് ജാഹു എടുത്ത ക്രോസിൽ തലവച്ച് രാഹുൽ ഭെക്കെയാണ് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ നിർണായകമായ ഗോൾ നേടിയത്.
Read Also: പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ മിസൈൽ അയച്ച സംഭവം; അച്ചടക്ക നടപടിക്ക് ശുപാർശ







































