അബുദാബി: സന്ദർശക ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദ്ദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്തതിന്റെ രേഖ, യാത്രാ കാലയളവിൽ ചിലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിർദ്ദേശം.
ഒരുമാസത്തെ വിസയിൽ എത്തുന്നവർ 3000 ദിർഹവും (68,000), ഒന്നിലേറെ മാസത്തേക്ക് എത്തുന്നവർ 5000 ദിർഹവും (1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ട്രാവൽ ഏജന്റുമാർക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകിയത്.
സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാൻ എത്തുന്നവരുടെ കൈവശം അവരുടെ ഫോൺ നമ്പറും മേൽവിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. മതിയായ രേഖകൾ ഇല്ലാതെ വരുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഇൻഡിഗോ എയർലൈൻ വ്യക്തമാക്കി. യുഎഇ യാത്രാ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് നടപടി.
മതിയായ യാത്രാരേഖകൾ കൈവശം ഇല്ലാത്തതിന്റെ പേരിൽ ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയിരുന്നു. യാത്രാ നിയമം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കിടെയാണ് കൃത്യമായ മാനദണ്ഡങ്ങൾ വിശദമാക്കി ട്രാവൽ ഏജൻസികൾക്ക് വിമാന കമ്പനികൾ സർക്കുലർ അയച്ചത്. കൃത്യമായ രേഖകളും മതിയായ പണവും കൈവശം ഇല്ലാത്തവരെ മടക്കി അയക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!