മുംബൈ: പണം തട്ടിയ കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പഴ്‌സണൽ അസിസ്‌റ്റന്റ് അറസ്‌റ്റിൽ. വേദിക പ്രകാശ് ഷെട്ടിയാണ് (32) അറസ്‌റ്റിലായത്. ആലിയയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്. ജുഹു പോലീസ് ബെംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് മുംബൈയിൽ എത്തിച്ചു.
ആലിയ ഭട്ടിന്റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്. 2022 മേയ് മുതൽ 2024 ഓഗസ്‌റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായികയുമായ സോണി റസ്‌ദാൻ ജനുവരി 23ന് ജുഹു പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്.
തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പോലീസ് കേസെടുത്തത്. 2021 മുതൽ 24 വരെ ആലിയയുടെ പിഎ ആയിരുന്നു വേദിക. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും വേദികയാണ് കൈകാര്യം ചെയ്‌തിരുന്നത്. വ്യാജ ബില്ലുകൾ തയ്യാറാക്കി ആലിയയിൽ നിന്ന് ഒപ്പ് വാങ്ങി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഈ പണമെല്ലാം സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് വേദിക മാറ്റിയത്. ഇതിന് ശേഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. പരാതി നൽകിയതിന് പിന്നാലെ വേദിക ഒളിവിൽപ്പോയിരുന്നു. രാജസ്‌ഥാൻ, കർണാടക, പൂണെ എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ ബെംഗളൂരുവിൽ നിന്ന് പിടികൂടുകയായിരുന്നു.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!