കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഈ പരാതി വെറും ആരോപണമാണെന്നും ബന്ധപ്പെട്ടവർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റർ എസ് ശ്രീശാന്ത് മാദ്ധ്യമങ്ങൾക്കയച്ച കുറിപ്പിൽ പറഞ്ഞു.
തനിക്ക് യാതൊരു പങ്കുമില്ലാത്ത കേസാണെന്നും ആരോപണങ്ങളും പരാതിക്കാരന്റെ അവകാശവാദങ്ങളും തീർത്തും അടിസ്‌ഥാനരഹിതമാണെന്നും ശ്രീശാന്ത് കുറിപ്പിൽ വ്യക്‌തമാക്കി. ആരോപണങ്ങൾ ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്‌ത വ്യക്‌തിയെ താൻ ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്‌തിട്ടില്ലെന്നും ശ്രീശാന്ത് വിശദീകരിച്ചു.
എന്നാൽ ‘പ്രതി സ്‌ഥാനത്ത് പറയുന്ന വ്യക്‌തികളുമായി തനിക്ക് പരിചയമുണ്ട്. ഇവർക്ക് മൂകാംബികയിൽ തുടങ്ങുന്ന അക്കാദമിയുമായും ബന്ധമുണ്ട്. പക്ഷെ ഈ കേസിൽ പറയുന്ന വിഷയത്തിൽ തനിക്ക് യാതൊരുബന്ധവുമില്ല എന്ന് മാത്രമല്ല, പരാതിക്കാരനെ കണ്ടിട്ടുപോലുമില്ല‘ -ശ്രീശാന്ത് വ്യക്‌തമാക്കി.
ഇത്തരം വ്യാജ പരാതികളെ പ്രാധാന്യമുള്ള ഒന്നായി വിപുലീകരിക്കുന്നത് തീർത്തും നിരാശാജനകമാണെന്നും ബന്ധപ്പെട്ടവർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കുമെന്നും ഇപ്പോൾ താൻ കളിയുടെ ഭാഗമായി സംസ്‌ഥാനത്തിന് വെളിയിലാണെന്നും പരാതിയുടെ സാഹചര്യങ്ങളും അതിലേക്ക് തന്റെ പേര് വലിച്ചിഴക്കാൻ കാരണമായ സാഹചര്യങ്ങളും പഠിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും ശ്രീശാന്ത് പറഞ്ഞു.
RELATED READ | വഞ്ചനാക്കുറ്റം; ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ കേസ്