കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറഞ്ഞു പണം തട്ടിയതുമായി ബന്ധപ്പെട്ട്, ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്ക് എതിരെയുള്ള വഞ്ചനാക്കേസ് ഒത്തുതീർന്നു. കേസ് ഒത്തുതീർന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ പിവി മിഥുൻ അറിയിച്ചു. പരാതിക്കാരനായ സരീഗിന് അക്കൗണ്ടിലൂടെ മുഴുവൻ തുകയും രാജീവ് കുമാർ കൈമാറിയതായും, പരാതിക്കാരന് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും അഭിഭാഷകൻ വ്യക്‌തമാക്കി.
കണ്ണപുരം ചുണ്ട കണ്ണപുരം സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്‌ഥനുമായ സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്ന് പറഞ്ഞു 18.70 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ശ്രീശാന്ത് അടക്കം മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കിടേഷ് കിണി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2019 കൊല്ലൂരിൽ വെച്ച് പരിചയപ്പെട്ട രാജീവ് കുമാർ, വെങ്കിടേഷ് കിണി എന്നിവർ ചേർന്നാണ് പണം വാങ്ങിയെതെന്നാണ് പരാതിക്കാരൻ സരീഗ് ബാലഗോപാൽ പരാതിയിൽ പറഞ്ഞിരുന്നത്. അഞ്ചു സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
പലതവണയായി 18.70 ലക്ഷം രൂപ വാങ്ങുകയായിരുന്നു. വില്ല ലഭിക്കാതെ വന്നപ്പോൾ, പരാതിക്കാരൻ രാജീവ് കുമാർ, വെങ്കിടേഷ് കിണി എന്നിവരെ നിരന്തരം ബന്ധപ്പെട്ടു. അപ്പോൾ പ്രതികൾ പറഞ്ഞത്, പ്രസ്‌തുത സ്‌ഥലത്ത് ശ്രീശാന്തിന് ക്രിക്കറ്റ് പ്രോജക്‌ട് തുടങ്ങുകയാണ് എന്നായിരുന്നു മറുപടി.
പിന്നീട്, പരാതിക്കാരൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായി, പരാതിക്കാരന് ശ്രീശാന്തിനെ നേരിട്ട് കാണാനായി. ഈ സമയത്ത്, തന്റെ പ്രോജക്‌ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്ന് ശ്രീശാന്ത് വാഗ്‌ദാനം ചെയ്‌തെന്നും പരാതിയിൽ പറയുന്നു. പിന്നീട്, നടപടിയൊന്നും ഉണ്ടാകാത്തതോടെയാണ് പരാതിക്കാരൻ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്.
എന്നാൽ, തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഈ പരാതി വെറും ആരോപണമാണെന്നും ശ്രീശാന്ത് പ്രതികരിച്ചിരുന്നു. ബന്ധപ്പെട്ടവർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കുമെന്നും എസ് ശ്രീശാന്ത് മാദ്ധ്യമങ്ങൾക്കയച്ച കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. തനിക്ക് യാതൊരു പങ്കുമില്ലാത്ത കേസാണെന്നും ആരോപണങ്ങളും പരാതിക്കാരന്റെ അവകാശവാദങ്ങളും തീർത്തും അടിസ്‌ഥാനരഹിതമാണെന്നും ശ്രീശാന്ത് കുറിപ്പിൽ വ്യക്‌തമാക്കിയിരുന്നു.
Related News| പ്രചരിക്കുന്ന വഞ്ചനാക്കുറ്റം തീർത്തും അടിസ്‌ഥാന രഹിതം; എസ് ശ്രീശാന്ത്