ബത്തേരി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നടൻ കലാഭവൻ സോബി ജോർജ് (56) അറസ്‌റ്റിൽ. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടിൽ സോബി ജോർജിനെ കൊല്ലം ചാത്തന്നൂരിൽ നിന്നാണ് ബത്തേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. വയനാട്ടിൽ ആറ് കേസുകളടക്കം സംസ്‌ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ 26 കേസുകളാണ് ഇയാൾക്കെതിരെ ഉള്ളതെന്ന് പോലീസ് പറയുന്നു.
സ്വിറ്റ്‌സർലൻഡിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പുൽപ്പള്ളി താന്നിതെരുവ് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. 2021 സെപ്‌തംബർ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലാണ് പുൽപ്പള്ളി സ്വദേശിയിൽ നിന്ന് പല തവണകളായി സോബി 3,04,200 രൂപ വാങ്ങിയത്. ബാങ്ക് വഴിയായിരുന്നു പണമിടപാട്. വിസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെ തുടർന്ന് 2023ലാണ് പരാതി നൽകിയത്.
സമാനരീതിയിൽ പുൽപ്പള്ളി സ്‌റ്റേഷനിൽ നാലും അമ്പലവയൽ സ്‌റ്റേഷനിൽ ഒരു കേസുമടക്കം ജില്ലയിൽ ആറ് കേസാണ് സോബിക്കെതിരെയുള്ളത്. വയനാട്ടിൽ നിന്ന് മാത്രം ഇത്തരത്തിൽ 25 ലക്ഷം രൂപയോളം സോബി തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന ബെൻസ് കാറും കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു. എസ്‌ഐ ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ജിത്ത്, പികെ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് സോബിയെ കസ്‌റ്റഡിയിൽ എടുത്തത്.
Most Read| എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്‌ച നടത്തി