കർണാടക: സംസ്‌ഥാനത്തെ മുഴുവൻ സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകാൻ കർണാടക സർക്കാർ. ഇതിനായി പദ്ധതി തയ്യാറാക്കുക ആണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ സിഎൻ അശ്വത് നാരായൺ പറഞ്ഞു.
പോളിടെക്‌നിക്, ഐടിഐ, എഞ്ചിനീയറിംഗ്, ബിരുദം, മെഡിക്കൽ, പാരാമെഡിക്കൽ, യൂണിവേഴ്‌സിറ്റി കാമ്പസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്‌കിൽ ഡെവലപ്മെന്റ് സ്‌കീമിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വിദ്യാർഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് ഉപമുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്‌താവനയിൽ പറയുന്നു.
അശ്വത് നാരായൺ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിദഗ്‌ധരുമായി യോഗം ചേർന്നിരുന്നു. കോളേജ് യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്കായി വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനം യോഗത്തിൽ സ്വീകരിച്ചിരുന്നു. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനം.
വിദ്യാർഥികൾക്കുളള വാക്‌സിനേഷൻ ഡ്രൈവ് ജൂൺ 28 മുതൽ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 94000 വിദ്യാർഥികൾക്ക് കുത്തിവെപ്പ് നൽകി. എല്ലാ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്‌തമാക്കി.
അതേസമയം സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറന്നു പ്രവർത്തിക്കുമെന്ന വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല. അക്കാദമിക് പ്രവർത്തനങ്ങളെല്ലാം തന്നെ ഇപ്പോൾ ഓൺലൈനിലാണ് നടന്നു കൊണ്ടിരിക്കുന്നത്.
Also Read: ചലച്ചിത്ര താരം നസീറുദ്ദീന്‍ ഷായ്‌ക്ക് ന്യൂമോണിയ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു







































