ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി ആരെയും നിബന്ധിക്കരുതെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. വ്യക്‌തിയുടെ ശാരീരിക സമഗ്രതക്കുള്ള അവകാശത്തില്‍ വാക്‌സിനേഷൻ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശവും ഉൾപ്പെടുന്നുണ്ടെന്നും, ആളുകൾക്ക് അത് നിരസിക്കാനുള്ള അവകാശവും ഉണ്ടെന്നും കോടതി വ്യക്‌തമാക്കി.
എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്. സംസ്‌ഥാനങ്ങളിലെ വാക്‌സിനേഷൻ മാനദണ്ഡം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയിലാണ് നിർണായക നിർദ്ദേശം. വാക്‌സിനുകളുടെ ക്ളിനിക്കൽ പരീക്ഷണ ഫലം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വാക്‌സിന്‍ എടുക്കാത്തവരില്‍ നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്‌സിന്‍ എടുത്തവരില്‍ നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ രേഖകൾ സർക്കാരുകൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
കൂടാതെ വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് സംസ്‌ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി വ്യക്‌തമാക്കി. എന്നാൽ പകർച്ചവ്യാധി വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഭാവിയിൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ ഈ ഉത്തരവ് ബാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
Read also: സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി