ശ്രീനഗർ: ജമ്മു കശ്മീരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോൺഗ്രസും സിപിഎമ്മും. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. യോഗം സംബന്ധിച്ച് ടെലിഫോൺ കോൾ ലഭിച്ചിരുന്നു. പങ്കെടുക്കണോയെന്ന് തീരുമാനിക്കാൻ ഇന്ന് പിഡിപി നേതാക്കളുടെ യോഗം ചേരുമെന്നും അവർ വ്യക്തമാക്കി.
370ആം അനുഛേദം റദ്ദാക്കിയ ശേഷം ഇത് ആദ്യമായാണ് ജമ്മു കശ്മീരിലെ പാര്‍ട്ടികളും കേന്ദ്രവും തമ്മിലുള്ള കൂടിക്കാഴ്ച. ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിൻഹ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സര്‍വകക്ഷി യോഗം വിളിക്കാനുള്ള നീക്കം.
24ന് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. നിയമസഭ തിരഞ്ഞെടുപ്പ് നടത്തുന്നതടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചയാകും. ആവശ്യമെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാവുന്ന സാഹചര്യം ഉണ്ടെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനുള്ളത്.
തീവ്രവാദ സ്വാധീനം ഉണ്ടെങ്കിലും സ്ഥിതി കൂടുതൽ മെച്ചപ്പെട്ടുവെന്നാണ് ലെഫ്. ഗവര്‍ണര്‍ കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്. ഡിസംബറിൽ നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പിൽ കശ്മീരിലെ പാര്‍ട്ടികൾ ഉൾപ്പെട്ട ഗുപ്കര്‍ സമിതിയാണ് മുന്നേറ്റമുണ്ടാക്കിയത്. പക്ഷെ ബിജെപിയും കൂടുതൽ സീറ്റുകൾ പിടിച്ചു. പുതിയ സാഹചര്യത്തിൽ ബിജെപിയോടുള്ള രാഷ്ട്രീയ സഹകരണത്തിന് കശ്മീരിലെ പാര്‍ട്ടികൾ തയ്യാറായേക്കില്ല.
Read Also: കോവിഡ് കുറഞ്ഞു; ബെംഗളൂരുവിലടക്കം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ








































