ന്യൂഡെൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിൽ എത്തിച്ചു. ഡെൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ അൻമോലിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.
അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനും എൻസിപി (അജിത് പവാർ) നേതാവ് ബാബാ സിദ്ദിഖിയെ (66) നഗരമധ്യത്തിൽ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയുമാണ് അൻമോൽ. 2022 മുതൽ ഒളിവിലായിരുന്നു. 2022 മേയിൽ പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലക്കേസിലും ഇയാൾ പ്രതിയാണ്.
ഈവർഷം ഏപ്രിൽ 14ന് ബോളിവുഡ് താരം സൽമാൻ ഖാൻെറ മുംബൈ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിയുതിർത്ത സംഭവത്തിന് പിന്നിലും ഇയാളാണെന്ന് സംശയിക്കുന്നു. നടൻ സൽമാൻ ഖാനുമായി അടുത്ത സൗഹൃദമുള്ള ബാബാ സിദ്ദിഖി 2024 ഒക്‌ടോബർ 12നാണ് വെടിയേറ്റ് മരിച്ചത്. പ്രത്യേക പോലീസ് സുരക്ഷയുള്ള മുൻ മന്ത്രി കൂടിയായ സിദ്ദിഖി ബാന്ദ്രയിൽ മകന്റെ ഓഫീസിന് മുന്നിൽ നിന്ന് കാറിൽ കയറുന്നതിനിടെയാണ് അദ്ദേഹത്തെ മൂന്നുപേരുടെ സംഘം വെടിവച്ചത്.
നെഞ്ചിലും വയറ്റിലും വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു. പിന്നാലെ അൻമോൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി ദുബായിലെത്തി കെനിയയിലേക്ക് കടന്നിരുന്നു. അവിടെ നിന്നാണ് യുഎസിലെത്തിയത്. നവംബറിൽ അറസ്‌റ്റിലായി. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































