കോഴിക്കോട്: മുസ്ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്കെതിരെ പരാതിയുമായി വിദ്യാർഥിനി വിഭാഗമായ ഹരിത. എംഎസ്എഫ് സംസ്ഥാന നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീദ തസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയും ചേർന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. എംഎസ്എഫ് പ്രസിഡണ്ട് പികെ നവാസ് ഉള്‍പ്പടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് അഞ്ച് പേജുള്ള പരാതിയിൽ പറയുന്നു.
മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയില്‍ വിശദീകരിച്ച ഹരിത സംസ്ഥാന നേതാക്കളുടെ പരാമര്‍ശത്തെ പികെ നവാസ് ‘വേശ്യയുടെ ചാരിത്ര്യ പ്രസംഗം’ എന്നാണ് വിശേഷിപ്പിച്ചത്. വേശ്യക്കും ന്യായീകരണം ഉണ്ടാവുമെന്ന തലത്തിലാണ് ഹരിതയോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.
ജൂണ്‍ 22നാണ് എംഎസ്എഫ് സംസ്ഥാന കേന്ദ്രമായ ഹബീബ് സെന്ററില്‍വെച്ച് മലപ്പുറം ജില്ലയിലെ ഹരിത രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. സംഘടനക്കുള്ളില്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പ്രചാരണം നടക്കുന്നു. ഈ നിലപാട് പെണ്‍കുട്ടികളെ സംഘടനയില്‍ നിന്ന് അകറ്റും. ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടിയുള്ളവരാണെന്നും വിവാഹം കഴിഞ്ഞാൽ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്ഥാന നേതാക്കളുടെ വോയ്സ് മെസേജുകള്‍ ഉണ്ട്. പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ പോലും സംശയത്തിലാക്കുന്ന തരത്തില്‍ എംഎസ്എഫ് നേതാക്കള്‍ പ്രസംഗിച്ചു; പരാതിയില്‍ പറയുന്നു.
Most Read: ‘അയാള്‍ എന്റെ ബന്ധുവാണ്’; പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ ഡികെ ശിവകുമാര്‍







































