ഹരിത വിവാദം; അച്ചടക്ക നടപടി പിൻവലിച്ചു- നേതാക്കളെ തിരിച്ചെടുത്തു

ഹരിത നേതാക്കളായ നജ്‌മ തബ്‌ഷിറ, ഫാത്തിമ, തെഹ്‌ലിയ, മുഫീദ തെസ്‌നി എന്നിവർക്കും എംഎസ്എഫ് നേതാക്കളായ ലത്തീഫ് തുറയൂർ, കെഎം ഫവാസ് എന്നിവർക്കും എതിരായ അച്ചടക്ക നടപടിയാണ് റദ്ദാക്കിയത്.

By Trainee Reporter, Malabar News
MSF-Haritha Committee was dissolved
Ajwa Travels

മലപ്പുറം: ഹരിത വിവാദം അവസാനിക്കുന്നു. ഹരിത നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയും നേതാക്കൾ നൽകിയ പരാതിയും പിൻവലിക്കാൻ ധാരണയായെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. ഹരിത നേതാക്കൾ പികെ നവാസിന് എതിരെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പിൻമാറ്റം.

ഹരിത നേതാക്കളായ നജ്‌മ തബ്‌ഷിറ, ഫാത്തിമ, തെഹ്‌ലിയ, മുഫീദ തെസ്‌നി എന്നിവർക്കും എംഎസ്എഫ് നേതാക്കളായ ലത്തീഫ് തുറയൂർ, കെഎം ഫവാസ് എന്നിവർക്കും എതിരായ അച്ചടക്ക നടപടിയാണ് റദ്ദാക്കിയത്. ഇരുവരെയും തിരിച്ചെടുത്തു. ലീഗിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെയും എംഎസ്എഫ് ഔദ്യോഗിക നേതൃത്വത്തിന്റെയും അതൃപ്‌തി നിലനിൽക്കെയാണ് പുതിയ നടപടി.

ലത്തീഫ് തുറയൂരിനെയും ഫവാസിനെയും പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ മധ്യസ്‌ഥത വഹിച്ചത് പികെ കുഞ്ഞാലിക്കുട്ടിയാണ്. 2021 ജൂൺ 22ന് കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് ഹരിത സംഘത്തെ അഭിസംബോധന ചെയ്‌തതാണ്‌ വിവാദമായത്.

സംഘടന സംബന്ധിച്ച വിഷയത്തിൽ അഭിപ്രായം ആരാഞ്ഞ നവാസ്, ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം’ ഉണ്ടാകുമെന്നാണ് വിമർശിച്ചതെന്ന് ഹരിത നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വഹാബ് ഫോണിലൂടെ വിളിച്ചും അസഭ്യം പറഞ്ഞുവെന്നും ഇവരുടെ പരാതിയിൽ ആരോപിച്ചിരുന്നു.

വൈകാതെ, ജില്ലാ പ്രസിഡണ്ട് കബീർ ജില്ലാ കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹരിത നേതാവ് ആഷിഖ ഖാനയും രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം എന്ന ആവശ്യം ഹരിത നേതാക്കൾ അംഗീകരിക്കാതെ വന്നത് ലീഗിനെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, ലൈംഗിക അധിക്ഷേപം അടക്കം സ്‌ത്രീകൾക്ക് എതിരെ വളരെ മോശം പരാമർശങ്ങൾ നടത്തിയ പികെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ചു നിന്നു.

പ്രശ്‌നം അവസാനിപ്പിക്കാൻ പരസ്യ മാപ്പ് തന്ത്രത്തിലൂടെ ലീഗ് ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെ, ലീഗ് ഇടപെട്ട് ഹരിതയെ മരവിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്‌തു. പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ ഉറച്ചു നിന്നതോടെ പോലീസ് കേസുമായി മുന്നോട്ടു പോവുകയായിരുന്നു. പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന അധ്യക്ഷന്‍ പികെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പികെ നവാസ് സ്‍ത്രീത്വത്തെ അപമാനിച്ചെന്നാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

Most Read| കെജ്‌രിവാളിന് ഇടക്കാല ആശ്വാസമില്ല; കേസ് ഏപ്രിൽ മൂന്നിന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE