വയനാട്: എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്. മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് നോട്ടീസ് അയച്ചത്. ഒരാഴ്‌ചക്കകം മറുപടി നല്‍കിയില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. വിശദീകരണം ചോദിക്കാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജൽ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി.
കോടതി ഉത്തരവ് ഉണ്ടായിട്ടും എംഎസ്എഫ് സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ആയിരുന്നു പിപി ഷൈജല്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്. കല്‍പ്പറ്റ മുന്‍സിഫ് കോടതിയിലായിരുന്നു ഹരജി നല്‍കിയത്. സംരക്ഷണം ആവശ്യപ്പെട്ടിട്ടും അവസാന നിമിഷം പോലീസ് പിൻമാറിയെന്ന ആരോപണവും ഷൈജല്‍ ഉന്നയിച്ചിരുന്നു.
‘ഹരിത’ വിഷയത്തില്‍ നേതൃത്വത്തിനെതിരെ നിലപാടെടുത്ത ഷൈജലിനെ മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എംഎസ്എഫ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്നും പാര്‍ട്ടി നേരത്തെ പുറത്താക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കി മൂന്ന് മാസത്തിന് ശേഷമാണ് ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കുന്നത്.
നോട്ടീസ് നൽകിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആണെന്ന് ഷൈജൽ പറഞ്ഞു. ഹരിത നേതാക്കളെ പിന്തുണച്ച് ലീഗ് നേതൃത്വത്തെ വിമർശിച്ചത് കൂടാതെ ജില്ലാ നേതാക്കൾക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണവും കല്‍പ്പറ്റയിലെ യുഡിഎഫ് സ്‌ഥാനാർഥി ടി സിദ്ദിഖിനെ തോൽപ്പിക്കാൻ ലീഗിലെ ഒരുവിഭാഗം ശ്രമിച്ചെന്ന ആരോപണവും ഷൈജൽ ഉയർത്തിയിരുന്നു.
കോടിക്കണക്കിന് രൂപയുടെ പ്രളയഫണ്ട് തട്ടിപ്പാണ് ലീഗ് നേതാക്കൾക്കെതിരെ ഉയർത്തിയത്. പ്രളയഫണ്ടുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത പണം ലീഗ് നേതൃത്വം വകമാറ്റിയെന്നും ഒരു കോടിയിലധികം രൂപ പ്രളയ പുനരധിവാസത്തിനായി പിരിച്ചെങ്കിലും ഒരു വീട് പോലും നിർമിച്ച് നൽകിയില്ലെന്നുമാണ് ഷൈജലിന്റെ ആരോപണം.
Most Read: സർക്കാരിനെ പരിഹസിച്ച് ലേഖനം; ഛത്തീസ്‌ഗഢിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്‌റ്റിൽ