പാലക്കാട്: മലബാർ സിമന്റ്‌സ് എംഡി എം മുഹമ്മദലിയുടെ രാജി സർക്കാർ സ്വീകരിച്ചു. ഒന്നര മാസം മുമ്പാണ് ഇദ്ദേഹം വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകിയത്. മുഹമ്മദലിക്കെതിരെ സിഐടിയു യൂണിയൻ സമരവുമായി രാഗത്തിറങ്ങിയതിന്റെ പശ്‌ചാത്തലത്തിലായിരുന്നു രാജിക്കത്ത് നൽകിയത്. വ്യക്‌തിപരമായ കാരണത്താൽ മാർച്ച് 31 വരയെ ജോലിയിൽ തുടരുള്ളൂവെന്ന് അദ്ദേഹം രാജിക്കത്തിൽ പരാമർശിച്ചിരുന്നു.
മലബാർ സിമന്റ്‌സിന്റെ പ്രതിമാസ ഉൽപ്പാദനം രണ്ട് കൊല്ലത്തിനുള്ളിൽ ആറ് ലക്ഷം ടണ്ണിൽ നിന്ന് 12 ലക്ഷം ടണ്ണായി ഉയർത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് എംഡി വ്യവസായ വകുപ്പിന് രാജിക്കത്ത് സമർപ്പിച്ചത്. കമ്പനിയിലെ തൊഴിലാളി യൂണിയനുകളുമായി എം മുഹമ്മദലിക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ശമ്പള പരിഷ്‌കരണ ശുപാർശ എംഡി തടഞ്ഞുവെച്ചു, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചു മുഹമ്മദലിയെ സിഐടിയു ജനുവരി 29ന് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി തീരുമാനം എടുത്തത്. എന്നാൽ, എംഡിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തിട്ടുള്ളൂവെന്നും രാജി തീരുമാനത്തിൽ പങ്കില്ലെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം.
സിമന്റ്‌സ് നിർമാണ മേഖലയിൽ പരിചയമുള്ള മുഹമ്മദലിയെ 2019 നവംബറിലാണ് മലബാർ സിമന്റ്‌സ് എംഡിയായി നിയമിച്ചത്. തിരുച്ചിറപ്പുള്ളി സ്വദേശിയായ മുഹമ്മദലി വിദേശത്തും തമിഴ്‌നാട്ടിലും സിമന്റ്‌സ് കമ്പനികളിൽ ജോലി ചെയ്‌ത് പരിചയമുള്ളയാളാണ്. കുറച്ചു കാലമായി നഷ്‌ടത്തിൽ ആയിരുന്ന മലബാർ സിമന്റ്‌സ് മുഹമ്മദലി ചുമതലയേറ്റ ശേഷം കഴിഞ്ഞ വർഷം ലാഭത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
Most Read: മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ല; വിഡി സതീശൻ






































