തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയും അഭിഭാഷകനുമായ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോർട് പരിഗണിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
ഒരുതരത്തിലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് ഉൾപ്പടെ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സ്‌ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്ക് തൊഴിലിടത്ത് സംഭവിച്ച ആക്രമണത്തെ അവരുടെ അന്തസിനേറ്റ കളങ്കമായതിനാൽ ജാമ്യം നൽകുന്നത് നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷൻ വ്യക്‌തമാക്കി.
എന്നാൽ, അഭിഭാഷകന്റെ ഓഫീസിനുള്ളിൽ രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബെയ്‌ലിൻ ദാസിനെ കോടതി മൂന്ന് ദിവസം മുമ്പാണ് റിമാൻഡ് ചെയ്‌തത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്കാണ് വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയായ പാറശാല കരുമാനൂർ കോട്ടവിള പുതുവൽ പുത്തൻവീട്ടിൽ ജെവി. ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മർദ്ദിച്ചത്.
മോപ് സ്‌റ്റിക് കൊണ്ടായിരുന്നു മർദ്ദനം. ഇടതുകവിളിൽ അടിയേറ്റ് വീണ ശ്യാമിലി എഴുന്നേറ്റ് തടയുന്നതിനിടയിൽ കൈയിൽ പിടിച്ചു തിരിച്ച ശേഷം ബെയ്‌ലിൻ ദാസ് വീണ്ടും കവിളിൽ അടിക്കുകയായിരുന്നു. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽ വെച്ചായിരുന്നു സംഭവം. പിന്നാലെ ഒളിവിൽപ്പോയ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Most Read| ക്രിക്കറ്റിലും പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്തും; ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിൻമാറും