ഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന് മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്സിന്റെ രണ്ടാം ഘട്ടത്തിലെ മനുഷ്യരിലെ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.
ഒന്നാം ഘട്ട പരീക്ഷണം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കുത്തിവെപ്പെടുത്തവരില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ മാസം ഏഴ് മുതല്‍ രണ്ടാം ഘട്ട പരീക്ഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 380 പേരിലാണ് രണ്ടാം ഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്.
വൈറസിനെ ചെറുക്കാന്‍ രൂപപ്പെട്ട ആന്റി ബോഡികളുടെ അളവും സ്വഭാവവും അറിയാന്‍ ഒന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായവരില്‍ നിന്ന് രക്ത സാംപിള്‍ ശേഖരിച്ചു കഴിഞ്ഞു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല. ഐ.സി.എം.ആറിന്റെയും നാഷണല്‍ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയുടേയും സഹകരണത്തോടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്നതാണ് കൊവാക്സിന്.