കോഴിക്കോട്: ജില്ലയിലെ മരുതോങ്കരയിൽ വലതു കനാൽ തകർന്നു. മേഖലയിൽ വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കനാൽ തകർന്നത്. കനാലിന് സമീപത്തുള്ള രണ്ട് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കയറി വ്യാപകമായി കൃഷിനാശവും ഉണ്ടായി. തുടർന്ന് പെരുവണ്ണാമൂഴി ഡാമിലെ കനാലിലേക്കുള്ള ഷട്ടർ അടച്ചാണ് താൽക്കാലികമായി പ്രശ്‌നം പരിഹരിച്ചത്.
ഉരുൾപൊട്ടലിന് സമാനമായാണ് കല്ലുകളും മണ്ണും മരങ്ങളും വെള്ളത്തിനൊപ്പം താഴേക്ക് ഒഴുകിയെത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളിലും റോഡിലും കൃഷിയിടങ്ങളിലുമെല്ലാം വെള്ളം കയറി. വലിയ തരത്തിലുള്ള കൃഷിനാശവും ഉണ്ടായി. സമീപത്തെ 5 വീടുകളിലാണ് വെള്ളം കയറിയത്. ഇവയിൽ രണ്ട് വീട്ടുകാരെ ഒഴിപ്പിച്ചു.
45 വർഷത്തിലധികം പഴക്കമുള്ളതാണ് മരുതോങ്കരയിലെ വലതു കനാൽ. കോൺക്രീറ്റ് ഉൾപ്പടെയുള്ള ഭാഗം ദ്രവിച്ചതും ദ്വാരങ്ങൾ വന്നതും ബലക്ഷയത്തിന് കാരണമായി. എല്ലാ വർഷവും തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ടായിരുന്നു. എന്നാൽ, ഈ തവണ കേന്ദ്ര സർക്കാർ ശുചീകരണത്തിനുള്ള അനുമതി നിഷേധിച്ചു.
ഇത് കാരണം മണ്ണും മരങ്ങളും അടിഞ്ഞുകൂടി വെള്ളം ഉയരാനും ഇടയാക്കി. ഇതാണ് കനാൽ തകരാൻ കാരണമെന്നാണ് ആരോപണം. കനാൽ തകർന്നതോടെ വടകര താലൂക്കിലേക്കുള്ള ജലമൊഴുക്ക് നിർത്തിവെച്ചിട്ടുണ്ട്. യുദ്ധകാലാടിസ്‌ഥാനത്തിൽ കനാൽ പുനർനിർമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Most Read: അക്ഷയ്‌യുടെ മരണം കൊലപാതകം; പിതാവ് അറസ്‌റ്റിൽ- കുറ്റം സമ്മതിച്ചു








































