കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ പോളിങ് മന്ദഗതിയിൽ. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിൽ രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗരപ്രദേശങ്ങളിലെ ബൂത്തുകളിൽ തിരക്ക് കുറവായിരുന്നു. ചില സ്‌ഥലങ്ങളിൽ രാവിലെ മഴ പെയ്‌തു. 1.10 ആയപ്പോൾ 38.99 ശതമാനമാണ് വയനാട്ടിൽ പോളിങ് രേഖപ്പെടുത്തിയത്.
ഏറനാടാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 37.90 ശതമാനം. കുറവ് നിലമ്പൂരിൽ. 32.92 ശതമാനം. വൈകുന്നേരമാകുമ്പോഴേക്കും കൂടുതൽ ആളുകൾ എത്തുമെന്നും പോളിങ് വർധിക്കുമെന്നുമാണ് മുന്നണികളുടെ പ്രതീക്ഷ. സ്‌ഥാനാർഥികളായ പ്രിയങ്ക ഗാന്ധി കൽപ്പറ്റ, തിരുവമ്പാടി, മുക്കം തുടങ്ങിയ സ്‌ഥലങ്ങളിലെ ബൂത്തുകളിൽ സന്ദർശനം നടത്തി.
സത്യൻ മൊകേരിയും നവ്യ ഹരിദാസും രാവിലെ മുതൽ ചൂരൽമല ഉൾപ്പടെയുള്ള വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തി. 2019ൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മൽസരിച്ചപ്പോൾ 80.27 ശതമാനമായിരുന്നു പോളിങ്. ചേലക്കര നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ശ്രമിക്കണമെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞു. മായന്നൂർ വിഎൽപി സ്‌കൂളിലെ 97ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനൊപ്പം മറ്റു സംസ്‌ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുണ്ട്: അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്‌ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്‌ഥാൻ (7), സിക്കിം (2), ബംഗാൾ (6). വോട്ടെണ്ണൽ 23ന്.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി