മലപ്പുറം: മലപ്പുറത്ത് സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് കേസെടുത്തത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
സിഐടിയു പ്രാദേശിക നേതാക്കളും കേസിൽ പ്രതികളായേക്കുമെന്നാണ് സൂചന. പട്ടികയും ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ആക്രമിച്ചെന്ന് ഫയാസ് മൊഴിയിൽ പറയുന്നുണ്ട്. സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നോക്കുകൂലി ആവശ്യപ്പെട്ട് സംഘടിച്ചെത്തിയ സിഐടിയു തൊഴിലാളികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ നിർമാണ തൊഴിലാളി തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
സംഭവം നടന്ന കെട്ടിടത്തിൽ നിന്ന് ഏകദേശം ആറ് മീറ്റർ അകലെയുള്ള കെട്ടിടത്തിലേക്കാണ് പാതിരിക്കൽ ലക്ഷം വീട്ടിലെ ഫയാസ് ഷാജഹാൻ (21) ചാടിയത്. മൂന്നാം നിലയിലേക്ക് വീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ഫയാസ് ഉൾപ്പടെ ഒമ്പത് തൊഴിലാളികൾക്ക് നേരെ മുപ്പതോളം ചുമട്ടുതൊഴിലാളികളാണ് ഭീഷണിയുമായി എത്തിയത്. കെട്ടിട നിർമാണം കരാർ എടുത്തയാൾ പറഞ്ഞതിന് അനുസരിച്ചാണ് സാധനങ്ങൾ ഇറക്കിയതെന്ന് തൊഴിലാളികൾ പറഞ്ഞു.
സാധനങ്ങൾ എത്തുന്ന സമയത്ത് ചുമട്ടുതൊഴിലാളികൾ ആരും പരിസരത്ത് ഇല്ലായിരുന്നുവെന്നും പറയുന്നു. കരാറെടുത്തവരുടെ നിർദ്ദേശപ്രകാരം ജോലി എടുക്കുന്നവരാണ് തൊഴിലാളികൾ എന്നറിഞ്ഞിട്ടും സംഘടിച്ചെത്തിയവർ ഇവരെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ മുകളിലേക്ക് ഓടിയ ഫയാസ്, പിന്നാലെ അക്രമിസംഘം വരുന്നുണ്ടെന്ന പരിഭ്രാന്തിയിൽ പെയിന്റിങ്ങിനായി കെട്ടിയ കമ്പിയിൽ പിടിച്ചു ഊഴ്‌ന്നിറങ്ങി അടുത്ത കെട്ടിടത്തിലേക്ക് ചാടുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് പതിച്ചെങ്കിലും ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
അതിനിടെ, സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തി എന്ന വാർത്ത തെറ്റാണെന്ന് സിഐടിയു മലപ്പുറം ജില്ലാ പ്രസിഡണ്ട് എംബി ഫൈസൽ പറഞ്ഞു. നിയമപരമായി തൊഴിലെടുക്കാൻ അവകാശപ്പെട്ടവരാണ് സിഐടിയു തൊഴിലാളികളെന്നും അവരെടുക്കുന്ന തൊഴിൽ നിയമവിരുദ്ധമായി എടുക്കുന്നത് ശരിയല്ലെന്നും പറയുന്നതിന് വേണ്ടിയാണ് സിഐടിയു തൊഴിലാളികൾ സംഭവ സ്‌ഥലത്ത് എത്തിയത്. കെട്ടിട ഉടമയുമായും മറ്റും സംസാരിച്ച് ഈ വിഷയത്തിൽ വ്യക്‌തത വരുത്തുകയാണ് ഉണ്ടായത്. പരിക്കേറ്റ ഫയാസ് ഷാജഹാനെ സിഐടിയു തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Most Read| ‘പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങ് എടുക്കും’; സുരേഷ് ഗോപി