ആലപ്പുഴ: യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്‌ടർ ഷാഹിദയ്‌ക്ക് ക്ളീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്. ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുവർഷം മുൻപ് നടന്ന ശസ്‌ത്രക്രിയയിലാണ് ഉഷയുടെ വയറ്റിൽ കത്രിക മറന്നുവെച്ചത്.
ഈ സംഭവത്തിൽ ഡോക്‌ടർ ഷാഹിദയ്‌ക്ക് ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്‌സ് ധന്യയോട് എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്‌ടർ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഡോക്‌ടർ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചെന്ന് സർജന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, നഴ്‌സിന്റെ വീഴചയ്‌ക്കൊപ്പം സിസ്‌റ്റത്തിന്റെ പോരായ്‌മകളെ കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നടന്ന ശസ്‌ത്രക്രിയയിൽ ജീവനക്കാർ പരിമിതമായിരുന്നു. ഓപ്പറേഷന് ഫ്‌ളോർ നഴ്‌സ് ഡോക്‌ടർക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്‌സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്‌ത്രക്രിയയിലും ഡോക്‌ടറെ സഹായിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചുള്ള സർജറിയുടെ ബുദ്ധിമുട്ടുകളും വിവരിക്കുന്നുണ്ട്. അതേസമയം, ഡോക്‌ടറെ കുറ്റവിമുക്‌തയാക്കി നഴ്‌സിനെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന കേരള ഗവ. നഴ്‌സസ് യൂണിയൻ ആരോപിക്കുന്നു. അഞ്ചുവർഷത്തെ വേദനയ്‌ക്കൊടുവിൽ ശനിയാഴ്‌ച ഉച്ചയോടെയാണ് ഉഷാ ജോസഫിന്റെ വയറ്റിൽ നിന്നും കത്രിക പുറത്തെടുത്തത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയ പൂർത്തിയാക്കി വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് കൈമാറിയിരുന്നു. കത്രിക നിലവിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ തൊണ്ടിമുതലാണ്. സംഭവത്തിൽ ചികിൽസിച്ച ഡോക്‌ടർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികയ്‌ക്ക് എതിരെയാണ് കേസെടുത്തത്.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ





































