തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി കെടി ജലീലിന്റെ ബന്ധുവിനായി ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്താനുള്ള ഉത്തരവിൽ ഒപ്പുവച്ച മുഖ്യമന്ത്രിയും ജലീലിന് ഒപ്പം രാജി വെക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ബന്ധു നിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്‌ത വിധിച്ചത് യോഗ്യതയിൽ മാറ്റം വരുത്തിയത് കൊണ്ടാണ്. മുഖ്യമന്ത്രിക്കും ജലീലിനും ഈകാര്യത്തിൽ തുല്യ പങ്കാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സത്യപ്രതിജ്‌ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. ലോകായുക്‌തയുടെ വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീൽ മുഖേനയാണ് നടത്തുന്നത്. വിദേശ കോൺസുലേറ്റുമായി വഴിവിട്ട ബന്ധം, മാർക്ക് ദാനം, മലയാളം സർവകലാശാല ഭൂമി വിവാദം തുടങ്ങിയ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് ഇതുകൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും മതമൗലിക ശക്‌തികളിലേക്കുള്ള പാലമാണ് മന്ത്രി ജലീൽ. രാജ്യത്തെ ഭരണഘടനയോടും ജനാധിപത്യത്തിനോടും ജലീലിന് പുച്ഛമാണ്. എന്തുകൊണ്ടാണ് ഇപി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും കിട്ടാത്ത പരിഗണന ജലീലിന് കിട്ടുന്നതെന്ന് സിപിഎം അനുഭാവികൾ ചിന്തിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read: പ്രധാനമന്ത്രിക്ക് ഹെലിപാഡ് നിർമിച്ചു; നാശനഷ്‌ടങ്ങള്‍ ബിജെപി വഹിക്കണമെന്ന് നഗരസഭ







































