ഡെൽഹി: കെടി ജലീല്‍ എംഎല്‍എ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി കെടി ജലീൽ നിയമിച്ചതാണ് വിവാദമായത്. ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നത് ഉള്‍പ്പെടെ ലോകായുക്‌ത ചില കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നാണ് ലോകായുക്‌ത ചൂണ്ടിക്കാട്ടിയത്.
ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു. ഹൈക്കോടതി വിധിയെയും ലോകായുക്‌തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്‌തു കൊണ്ടാണ് കെടി ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്‌റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. തനിക്ക് സ്വാഭാവിക നീതി നഷ്‌ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്‌ത തയ്യാറായില്ലെന്നുമാണ് കെടി ജലീലിന്റെ വാദം.
കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്‌തയുടെ കണ്ടെത്തലെന്നും ഹരജിയില്‍ ജലീല്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗം ഇല്ലെന്നും ജലീല്‍ വാദിക്കുന്നു.
Malabar News: വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനായി തിരച്ചിൽ