കൊച്ചി: വീണാ വിജയന്റെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎലുമായി തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിൻമേലുള്ള തുടർനടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.
എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ് രണ്ടുമാസത്തേക്ക് തുടർനടപടികൾ തടഞ്ഞ് ജസ്‌റ്റിസ് ടിആർ രവിയുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടത്. വേനലവധിക്ക് ശേഷം കോടതി ചേരുമ്പോഴായിരിക്കും ഇനി ഹരജി പരിഗണിക്കുക. സിഎംആർഎൽ ആണ് സെഷൻസ് കോടതി തീരുമാനം ചോദ്യം ചെയ്‌ത് ഹൈക്കോടതിയെ സമീപിച്ചത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത, വീണാ വിജയൻ, കമ്പനി ഉദ്യോഗസ്‌ഥർ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട് സമർപ്പിച്ചത്. വീണയും അവരുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലുള്ളത്. കുറ്റപത്രം സ്വീകരിച്ച് സൂക്ഷ്‌മപരിശോധന നടത്തി നമ്പറിട്ട ശേഷം പ്രതിപ്പട്ടികയിലുള്ളവർക്ക് നോട്ടീസ് അയക്കാൻ സെഷൻസ് കോടതി നടപടി തുടങ്ങാനിരിക്കെയാണ് ഹൈക്കോടതി ഇടപെടൽ.
തങ്ങളെ കേൾക്കാതെയാണ് സെഷൻസ് കോടതിയുടെ നടപടി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ, വീണയെ വിചാരണ ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. എക്‌സാലോജിക്കും സിഎംആർഎലും തമ്മിൽ നടന്ന ഇടപാടിൽ ദുരൂഹതയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇടപാടിന് പിന്നിൽ അഴിമതിയുണ്ടോയെന്നും ഏജൻസി അന്വേഷിക്കും.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’