കോട്ടയം: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില സംസ്‌ഥാനത്ത് വീണ്ടും വർധിപ്പിച്ചു. 48 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നുവെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും തട്ടുകടക്കാർക്കും തിരിച്ചടിയാകുന്നു നീക്കമാണിത്.
ജൂലൈയിൽ 30.5 രൂപ കുറച്ചിരുന്നെങ്കിലും അഗസ്‌റ്റിലും സെപ്‌തംബറിലും യഥാക്രമം 7.5 രൂപ, 39 എന്നിങ്ങനെ കൂട്ടിയിരുന്നു. ഇതോടെ മൂന്നുമാസത്തിനിടെ ആകെ വില വർധന കേരളത്തിൽ 94.5 രൂപയായി. കൊച്ചിയിൽ 19 കിലോഗ്രാമിന്റെ വാണിജ്യ എൽപിജി സിലിണ്ടറിന് 1749 രൂപയും തിരുവനന്തപുരത്ത് 1770 രൂപയും കോഴിക്കോട്ട് 1781.5 രൂപയുമാണ് വില.
അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ (14.2 കിലോഗ്രാം) വിലയിൽ ഇത്തവണയും മാറ്റം വരുത്തിയിട്ടില്ല. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് വില. രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില വർധനയാണ് ആഭ്യന്തര എൽപിജി വില കൂടാൻ കാരണമെന്നാണ് വിലയിരുത്തലുകൾ.
Most Read| ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു