തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് പിണറായി വിജയനെ എതിര്‍ക്കാനുള്ള ധാർമിക അവകാശമില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്‌പര സഹകരണ മുന്നണികളാണ്. രാഹുലിന്റെയും സോണിയയുടെയും അഴിമതി കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മൗനത്തിലായതും ഈ അവിശുദ്ധ സഖ്യത്തിന്റെ തെളിവാണെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
”നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ഇരട്ടത്താപ്പാണ്. കേരളത്തില്‍ ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന വിഡി സതീശന്‍ ഡെൽഹിയില്‍ അതിനെ എതിര്‍ക്കുന്നത് വിരോധാഭാസമാണ്. അഴിമതിയേയും കള്ളപ്പണം വെളുപ്പിക്കലിനെയും അനുകൂലിച്ച് പരസ്യമായി സമരം ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ക്ക് പിണറായി വിജയനെ എതിര്‍ക്കാനുള്ള ധാർമിക അവകാശമില്ല,”- കെ സുരേന്ദ്രൻ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണെന്നും നമ്മള്‍ സമാന ദുഃഖിതരാണെന്നും പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കഴിഞ്ഞ ദിവസം ഓർമിപ്പിച്ചിരുന്നു. അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്‌പര സഹകരണ മുന്നണികളാണ്. രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടേയും അഴിമതി കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മൗനത്തിലായതും ഈ അവിശുദ്ധ സഖ്യത്തിന്റെ തെളിവാണ്.
പിണറായി വിജയനെതിരെ ബിജെപി സമരം ശക്‌തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും അക്രമം നടത്തി സ്വർണ കള്ളക്കടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Most Read: സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ; നടപടി കോൺഗ്രസ് ആസ്‌ഥാനത്തേക്കുള്ള യാത്രക്കിടെ








































